തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരായ ഹർജിയിൽ തെളിവുണ്ടോയെന്ന് ഹർജിക്കാരനോട് ചോദിച്ച് കോടതി. തിരുവനന്തപുരം വിജിലൻസ് കോടതിയാണ് ഇതുസംബന്ധിച്ച ചോദ്യം ഉന്നയിച്ചത്.
കെ റെയിൽ പദ്ധതി അട്ടിമറിക്കാൻ അയൽസംസ്ഥാനങ്ങളിൽ നിന്നും ഹവാലയിലൂടെ പണം വാങ്ങിയെന്ന പി വി അൻവറിന്റെ ആരോപണം അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് ഹർജിക്കാരൻ കോടതിയെ സമീപിച്ചത്. കെ റെയിൽ സിൽവർ ലൈൻ പദ്ധതി അട്ടിമറിക്കാൻ 150 കോടി രൂപ കോഴ വാങ്ങിയെന്നായിരുന്നു ആരോപണം.
ഇതിൽ അന്വേഷണം ആവശ്യപ്പെട്ട് കവടിയാർ സ്വദേശി ഹഫീസ് വിജിലൻസ് ഡയറകർക്ക് പരാതി നൽകിയിരുന്നു. എന്നാൽ വിജിലൻസ് അന്വേഷണം നടത്താതെ വന്നതോടെയാണ് പരാതിക്കാരൻ കോടതിയെ സമീപിച്ചത്.
സിൽവർ ലൈൻ പദ്ധതി നടപ്പായാൽ കേരളത്തിന്റെ ഐ.ടി. മേഖലയിൽ ഉണ്ടാകാൻ പോകുന്ന കുതിച്ചുചാട്ടം ഇല്ലാതാക്കാൻ കോൺഗ്രസിനെ കൂട്ടുപിടിച്ച് അന്യസംസ്ഥാന കോർപറേറ്റ് ഭീമന്മാരാണ് പദ്ധതി അട്ടിമറിച്ചതെന്നായിരുന്നു നിലമ്പൂർ എംഎൽഎ പി വി അൻവർ നിയമസഭയിൽ ഉന്നയിച്ച ആരോപണം. കെ റെയിൽ വന്നിരുന്നെങ്കിൽ കേരളത്തിലെ ഐ.ടി രംഗം കുതിച്ചുയരുകയും ഹൈദരാബാദിലെയും ബംഗളുരുവിലെയും ഐ.ടി ബിസിനസ് തകർന്നു പോകുമായിരുന്നുവെന്നും പറഞ്ഞ അൻവർ എംഎൽഎ, കേരളത്തിൽ നിന്നും ഓരാളെ പോലും ജോലിക്ക് കിട്ടാത്ത സ്ഥിതി ഈ പ്രദേശങ്ങളിൽ ഉണ്ടാകുമായിരുന്നു എന്നും പറഞ്ഞിരുന്നു.
2050 ആകുമ്പോൾ കമ്പനികൾ പൂട്ടിപ്പോകുമെന്ന് മനസിലാക്കിയതിനാലാണ് ഐ.ടി കമ്പനിക്കാർ പ്രതിപക്ഷ നേതാവിന് 150 കോടി രൂപ നൽകിയെന്നും പി വി അൻവർ ആരോപിച്ചിരുന്നു.

