ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല: ഡിഎംകെയുടെ പ്രചാരകനായി എത്തുമെന്ന് കമൽഹാസൻ

ചെന്നൈ: ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇല്ലെന്ന് മക്കൾ നീതി മയ്യം നേതാവ് കമൽഹാസൻ. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ഡിഎംകെയുടെ താര പ്രചാരകനായി താൻ എത്തുമെന്ന് അദ്ദേഹം അറിയിച്ചു. ചെന്നൈയിൽ വച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി കമലഹാസൻ കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അദ്ദേഹത്തിന്റെ പ്രതികരണം.

താനും തന്റെ പാർട്ടി എംഎൻഎമ്മും ഈ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ല. എന്നാൽ സഖ്യത്തിന് ആവശ്യമായ എല്ലാ പിന്തുണയും നൽകും. തങ്ങൾ ഒരുമിച്ചത് ഏതെങ്കിലും പദവിക്ക് വേണ്ടിയല്ല രാജ്യത്തിനു വേണ്ടിയാണെന്നും അദ്ദേഹം അറിയിച്ചു. ഡിഎംകെ സഖ്യത്തിൽ മക്കൾ നീതിമയ്യം പാർട്ടി ഔദ്യോഗികമായി ചേരുന്നതിന്റെ ഭാഗമായാണ് സ്റ്റാലിനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയത്. ബിജെപിയെ നേരിടുക എന്നതാണ് സഖ്യത്തിന്റെ പൊതുലക്ഷ്യം.

തമിഴ്നാട്ടിലെ 30 ലോക്സഭാ സീറ്റുകളിലേക്കും പുതുച്ചേരിയിലെ ഒരു സീറ്റിലും ഡിഎംകെക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങുമെന്നാണ് കമൽഹാസൻ അറിയിച്ചത്. രാജ്യത്തിന്റെ നന്മയ്ക്ക് മുൻഗണന നൽകുന്ന ഏത് പാർട്ടിക്കും പിന്തുണ നൽകുമെന്ന് നേരത്തെ കമൽഹാസൻ പ്രഖ്യാപിച്ചിരുന്നു.