തിരുവനന്തപുരം: ആർ എസ് പി എംപി എൻ കെ പ്രേമചന്ദ്രനെതിരെ വിമർശനവുമായി ധനമന്ത്രി കെ എൻ ബാലഗോപാൽ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിരുന്നിൽ എൻ കെ പ്രേമചന്ദ്രൻ പങ്കെടുത്തതിന് പിന്നാലെയാണ് ധനമന്ത്രി അദ്ദേഹത്തിനെതിരെ വിമർശനം ഉന്നയിച്ചത്.
എൻ കെ പ്രേമചന്ദ്രൻ അടക്കമുള്ള കേരളത്തിൽ നിന്നുളള എംപിമാർ കേരളത്തിന്റെ കാര്യത്തിന് വേണ്ടി പാർലമെന്റിൽ ഒന്നും ചെയ്തില്ലെന്ന് അദ്ദേഹം പറഞ്ഞു. പാർലമെന്റിൽ പ്രേമചന്ദ്രൻ ചോദിക്കുന്ന ചോദ്യങ്ങൾ പോലും കേന്ദ്ര നിലപാടുകളെ ശക്തിപ്പെടുത്തുന്നതിന് വേണ്ടിയുളളതാണ്. അത്രയും അടുപ്പമുള്ളതു കൊണ്ടായിരിക്കുമല്ലോ വിരുന്നിന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചതും പ്രേമചന്ദ്രൻ പോയതുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രിയുടെ വിരുന്നിൽ പങ്കെടുത്ത പ്രേമചന്ദ്രൻ ഇന്ത്യാ സഖ്യത്തെ വഞ്ചിച്ചുവെന്ന് മുതിർന്ന സിപിഎം നേതാവും എംപിയുമായ എളമരം കരീം കുറ്റപ്പെടുത്തി. പ്രേമചന്ദ്രനല്ലാതെ ഇന്ത്യാ സഖ്യത്തിലെ അംഗങ്ങൾ ആരും വിരുന്നിൽ പങ്കെടുത്തില്ല. പ്രധാനമന്ത്രിയുടെ തന്ത്രത്തിൽ പ്രേമചന്ദ്രൻ വീഴുകയായിരുന്നു. പ്രേമചന്ദ്രനെ കൂടെക്കൂട്ടിയതിൽ ചില സംശയങ്ങളുണ്ടെന്നും അദ്ദേഹം ആരോപിച്ചു. കോൺഗ്രസ് നേതൃത്വം ഇക്കാര്യത്തിൽ മറുപടി പറയണം. പ്രേമചന്ദ്രനെ കണ്ടു കൊണ്ടാണോ കേരളത്തിൽ ബി ജെ പി അക്കൗണ്ട് തുറക്കുമെന്ന് പ്രധാനമന്ത്രി പറയുന്നതെന്നും അദ്ദേഹം ചോദിക്കുന്നു.

