മോദി ഭരണത്തിൽ പ്രീണനവും ജാതിയുമില്ല; ഏക സിവിൽ കോഡ് നടപ്പാക്കുമെന്ന് സുരേഷ് ഗോപി

കണ്ണൂർ: മോദി ഭരണത്തിൽ പ്രീണനവും ജാതിയുമില്ലെന്ന് ബിജെപി നേതാവ് സുരേഷ് ഗോപി. ഏക സിവിൽ കോഡ് രാജ്യത്ത് നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ ഏക സിവിൽ കോഡ് വാഗ്ദാനമായിട്ട് വരുമെന്നും അത് നടപ്പിലാക്കിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്രയുടെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

ഏക സിവിൽ കോഡിനുവേണ്ടി നിലകൊള്ളുന്ന സർക്കാരാണ് രാജ്യത്തുള്ളത്. അടുത്ത തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോയിൽ വാഗ്ദാനമായി ഏക സിവിൽ കോഡ് വരുമെങ്കിൽ, അത് നടപ്പിലാക്കിയെടുക്കുമെങ്കിൽ പിന്നെവിടെയാണ് ജാതിക്ക് സ്ഥാനം. നമ്മൾ എല്ലാവരും ആഗ്രഹിക്കുന്നത് അതല്ലേ. അത് സംഭവിച്ചിരിക്കുമെന്നും സുരേഷ് ഗോപി ചൂണ്ടിക്കാട്ടി.

കെ റെയിൽ വരും കേട്ടോ എന്ന് പറഞ്ഞത് പോലെയല്ല. ഏക സിവിൽ കോഡ് വന്നിരിക്കും. ഒരു പ്രത്യേക വിഭാഗത്തെ നശിപ്പിക്കാനുള്ള സംവിധാനമെന്ന് ആരും വിചാരിക്കേണ്ട. ഏറ്റവും കൂടുതൽ ഗുണം ചെയ്യാൻ പോകുന്നത് ആ വിഭാഗത്തിനുതന്നെയാണ്. സ്ത്രീകൾക്കും തുല്യത വേണം. സ്ത്രീ സമത്വത്തിന് വേണ്ടി 33.5 ശതമാനം എന്നുപറഞ്ഞ് ചുണ്ടനക്കിയതല്ലാതെ ഹൃദയം പ്രവർത്തിച്ചില്ല. അത് പ്രാവർത്തികമാക്കാൻ നരേന്ദ്ര മോദി വന്നിട്ടുണ്ടെങ്കിൽ സ്ത്രീ സമത്വം എന്നത് അടുത്ത പത്ത് വർഷത്തിനുള്ളിൽ വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.