കൊച്ചി: സവാദിനെ സംരക്ഷിച്ചത് കരുത്തന്മാരാണെന്ന് പ്രൊഫ ടി ജെ ജോസഫ്. കൈവെട്ട് കേസിൽ 13 വർഷമായി ഒളിവിലായിരുന്ന സവാദ് അറസ്റ്റിലായതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തന്നെ ഉപദ്രവിച്ച ആളെന്ന നിലയിലാണ് സവാദ് പിടിയിലായതെന്നും ഇതിൽ വ്യക്തിപരമായി പ്രത്യേകിച്ച് ഒന്നും തോന്നുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
ഏറ്റവും കൂടുതൽ മുറിപ്പെടുത്തിയ ആൾ എന്ന നിലയിലാണ് സവാദ് ഒന്നാം പ്രതിയായത്. സവാദിനെ തിരിച്ചറിയാൻ കഴിയുമെന്നും ഇപ്പോഴും മുഖം മായാതെ ഓർക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ആസൂത്രണം നടത്തിയവരും അക്രമത്തിന് ആഹ്വാനം ചെയ്തവരുമാണ് ശരിക്കും മുഖ്യപ്രതികൾ. തന്നെ ഏറ്റവും കൂടുതൽ മുറിപ്പെടുത്തിയ ആൾ എന്ന നിലയിലാണ് നിയമവ്യവസ്ഥയിൽ സവാദ് ഒന്നാം പ്രതിയാകുന്നത്. നിയമ വ്യവസ്ഥയെ ബഹുമാനിക്കുന്ന പൗരൻ എന്ന നിലയിൽ സവാദിന്റെ അറസ്റ്റ് സന്തോഷമുണ്ടാക്കുന്ന കാര്യമാണെങ്കിലും വ്യക്തിപരമായി താൽപര്യമൊന്നുമില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
13 വർഷക്കാലം ഒളിവിലായിരുന്ന പ്രതിയെ പിടിച്ചതിൽ നിയമപാലകർക്ക് അഭിമാനിക്കാം. നിയമ സംവിധാനത്തെ ആദരിക്കുന്നയാൾ എന്ന നിലയിൽ സന്തോഷമുണ്ട്. അവർക്ക് സമാധാനിക്കാം. ഈ കേസിൽ വ്യക്തിയെന്ന നിലയിൽ പ്രത്യേകിച്ച് ഒന്നും തോന്നുന്നില്ല. കേസിന്റെ അന്വേഷണം ആസൂത്രകരിലേക്ക് പോയിട്ടില്ലെന്നാണ് തോന്നിയിട്ടുള്ളത്. അവരിലേക്ക് ചെന്ന് എത്താത്തിടത്തോളം ഇത്തരം സംഭവങ്ങൾ പൂർണമായും ഇല്ലാതാക്കാനാകില്ലെന്ന് അദ്‌ദേഹം പറഞ്ഞു.
അവരുടെ പടയാളികൾ ആയുധമായി പ്രവർത്തിക്കുന്ന ക്വട്ടേഷൻ സംഘമാണ് ശിക്ഷിക്കപ്പെടുന്നത്. ഇത്തരം സംഭവങ്ങൾക്ക് പിന്നിലെ അടിസ്ഥാന ബുദ്ധി തടവിലാക്കപ്പെടാത്തത്തോളം സംഭവങ്ങൾ ആവർത്തിക്കുമെന്നും ആശ്വസിക്കാവുന്ന കാര്യം മാത്രമാണ് സവാദിന്റെ അറസ്റ്റെന്നും ടി ജെ ജോസഫ് കൂട്ടിച്ചേർത്തു.