നടൻ മമ്മൂട്ടിയെ പ്രശംസിച്ച് കോൺഗ്രസ് നേതാവ് കെ. എസ്. ശബരിനാഥൻ. ഏറ്റവും മനോഹരമായ കാതൽ ചിത്രത്തിലെ രംഗം കുടുംബകോടതി സീൻ ആണെന്ന് ആണെന്ന് ശബരിനാഥൻ പറഞ്ഞു. അദ്ദേഹത്തിൻ്റെ പ്രതികരണം ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു. ആർദ്രതയുള്ള, അതിശയോക്തിയില്ലാത്ത, ജിയോ ബേബിയുടെ ഈ കാതലിന് മഴവിൽ അഴകാണെന്ന് ശബരിനാഥൻ കുറിച്ചു. എനിക്ക് എന്നും ആത്മവിശ്വാസകുറവുള്ള മമ്മൂട്ടി കഥാപാത്രങ്ങൾ ഒരു വിസ്മയയാണ്. തനിയാവർത്തനവും ഭൂതക്കണ്ണാടിയുടെയും ഇടയിൽ ഇപ്പോൾ കാതലും. മറ്റുള്ള നടിനടന്മാരും സാങ്കേതിക രംഗത്തുള്ളവരും എല്ലാവരും മനോഹരമെന്നും ശബരിനാഥൻ കുറിച്ചു.
കെ. എസ്. ശബരിനാഥൻ ഫേസ്ബുക്കിൽ കുറിച്ചത്
ജിയോ ബേബിയുടെ കാതൽ എന്ന ചിത്രത്തിലെ ഏറ്റവും മനോഹരമായ രംഗമായി എനിക്ക് തോന്നിയത് കുടുംബകോടതിയിലെ ഒരു സീൻ ആണ്. ഡിവോഴ്സ് കേസ് നടക്കുന്ന സമയം മാത്യുവും( മമ്മൂട്ടി) ഭാര്യ ഓമനയും(ജ്യോതിക) അടുത്തടുത്ത് നിൽക്കുകയാണ്. ഓമനയെ വിസ്ത്തരിക്കാൻ വിളിക്കുമ്പോൾ അവർ ഹാൻഡ്ബാഗ് ഏൽപ്പിക്കുന്നത് മാത്യുവിനാണ്.
വിസ്താരം കഴിയുമ്പോൾ മാത്യു ബാഗ് ഓമനയെ ഏൽപ്പിക്കുന്നു. തണുത്തുവിറങ്ങലിച്ച അവരുടെ ദാമ്പത്യത്തിലും അവർക്ക് പരസ്പരമുള്ള ബഹുമാനവും കരുതലും ഇതിലും നല്ലതായി ചിത്രീകരിക്കുവാൻ കഴിയില്ല.ചിത്രത്തിന്റെ അടിത്തറതന്നെ ദാമ്പത്യത്തിലെയും കുടുംബത്തിലെയും സമൂഹത്തിലെയും ഈ പരസ്പരബഹുമാനമാണ്, ഡിഗ്നിറ്റി ആണ്. അത് മാത്യുവും ഓമനയും ചാച്ചനും തങ്കനും മകളും വക്കിലും എല്ലാവരും പരസ്പരം പ്രകടിപ്പിക്കുന്നുണ്ട്.
അതിശയോക്തിയില്ലാത്ത, ആർദ്രതയുള്ള ജിയോ ബേബിയുടെ ഈ കാതലിന് മഴവിൽ അഴകാണ്.പിന്നെ മമ്മൂക്ക- ആത്മവിശ്വാസകുറവുള്ള മമ്മൂട്ടി കഥാപാത്രങ്ങൾ എനിക്ക് എന്നും ഒരു വിസ്മയയാണ് – തനിയാവർത്തനവും ഭൂതക്കണ്ണാടിയും ഉണ്ടയും ഇപ്പോൾ കാതലും.മറ്റുള്ള നടിനടന്മാരും സാങ്കേതിക രംഗത്തുള്ളവരും എല്ലാവരും മനോഹരം.
ലവ് യു ഓൾ.

