പ്രധാനമന്ത്രിയുടെ സ്വർണക്കടത്ത് പരാമർശത്തിൽ മറുപടിയുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ

പ്രധാനമന്ത്രിയുടെ സ്വർണക്കടത്ത് പരാമർശത്തിൽ മറുപടിയുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. കേന്ദ്രത്തിനാണ് വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തിന്റെ ഉത്തരവാദിത്തം. ആ പ്രതികളെ പിടിക്കേണ്ടത് കേരള പൊലീസല്ല. മറ്റുള്ളവരുടെ തലയിൽ കെട്ടിവയ്ക്കാനുള്ള ശ്രമത്തിന് അടിസ്ഥാനമില്ല. സ്വർണക്കടത്ത് കേസ് ഇത്രയും നാളായിട്ടും തെളിയിക്കാൻ കഴിയാത്തത് എന്തുകൊണ്ടാണെന്ന് കേന്ദ്രം പറയുന്നില്ലെന്നും എം.വി ഗോവിന്ദൻ.

മുഖ്യമന്ത്രി സൂര്യനെപ്പോലെയാണ്, അടുത്ത് പോയാൽ കരിഞ്ഞു പോകും. മുഖ്യമന്ത്രിയുടെ കൈ കളങ്കമില്ലാത്തതാണ്. സംശുദ്ധ രാഷ്ട്രീയമാണ് മുഖ്യമന്ത്രിയുടെത് എന്നും എം.വി ഗോവിന്ദൻ പറഞ്ഞു. രാഷ്ട്രീയ ആയുധമാക്കാൻ രാമക്ഷേത്ര ഉദ്ഘാടനത്തെ ബിജെപി ശ്രമിക്കുന്നു. സിപിഐഎം ചടങ്ങിൽ പങ്കെടുക്കില്ലെന്നു പറഞ്ഞിട്ടുണ്ട്. കോൺഗ്രസ് നിലപാട് പറഞ്ഞിട്ടില്ല. വർഗീയ നിലപാടിൽ നിന്നു കോൺഗ്രസ് മാറാൻ തയാറല്ല. ഇന്ത്യ മുന്നണിക്കു വർഗീയതയെ ചെറുത്തു തോൽപ്പിക്കാൻ മതനിരപേക്ഷ നിലപാടിലൂടെ കഴിയണം. ഗോവിന്ദൻ പറഞ്ഞു.