തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പിജി ഡോക്ടർ ഷഹന ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി സഹോദരൻ ജാസിം നാസ്. സ്ത്രീധനത്തിനായി ഡോ. റുവൈസ് സമ്മർദം ചെലുത്തിയതായി ഷഹനയുടെ സഹോദരൻ പറഞ്ഞു. കഴിയുന്നത്ര നൽകാമെന്ന് പറഞ്ഞിട്ടും വഴങ്ങിയില്ല. റുവൈസിന്റെ പിതാവാണ് സ്ത്രീധനം ചോദിച്ചത്, അച്ഛനെ എതിർക്കാനാവില്ലെന്ന് റുവൈസ് പറഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു സ്വകാര്യ മാദ്ധ്യമത്തോടാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
റുവൈസിന്റെ വീട്ടുകാർ വിവാഹാലോചനയുമായി വീട്ടിൽ വരുന്നത്. നവംബർ മാസത്തിലാണ്. തങ്ങൾ കൊടുക്കാമെന്ന് പറഞ്ഞ സ്ത്രീധനം റുവൈസിന്റെ പിതാവിന് മതിയാവില്ല എന്ന് ആദ്യമേ തോന്നിയിരുന്നു. അന്വേഷിച്ചപ്പോൾ റുവൈസിന് മറ്റൊരു പെൺകുട്ടിയുമായി അടുപ്പമുണ്ടായിരുന്നു എന്ന കാര്യങ്ങളൊക്കെ തങ്ങൾ അറിഞ്ഞു. അനിയത്തിയെ ഇതിൽ നിന്ന് പിന്തിരിപ്പിക്കാൻ പരമാവധി താൻ ശ്രമിച്ചു. പക്ഷേ അയാളോടുള്ള സ്‌നേഹം കാരണം അവൾ പിന്മാറിയില്ലെന്ന് ജാസിം നാസ് പറഞ്ഞു.
സ്ത്രീധനം ഇത്രയൊന്നും പോരാ എന്ന നിലപാടിൽ ഉറച്ച് നിൽക്കുകയായിരുന്നു റുവൈസിന്റെ പിതാവ്. മകൻ വഴിയാണ് കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടത്. റുവൈസ് തയ്യാറായിരുന്നെങ്കിൽ അവരുടെ രജിസ്റ്റർ വിവാഹം നടത്തിക്കൊടുക്കുമായിരുന്നു. പക്ഷേ അതിനും അയാൾ തയ്യാറായില്ല. പണമാണ് വലുത്, വീട്ടുകാരെ ധിക്കരിക്കാനാവില്ലെന്നും റുവൈസ് പറഞ്ഞിരുന്നുവെന്ന് ജാസിം നാസ് വ്യക്തമാക്കുന്നു.
ഒരേ കോളേജിൽ പഠിക്കുന്നത് കാരണം റുവൈസിനെ എന്നും കാണേണ്ടി വരുന്നതും ഷഹനയ്ക്ക് വലിയ മാനസിക ബുദ്ധിമുട്ടുണ്ടാക്കി. പിന്നീട് ഡിപ്രഷൻ സ്റ്റേജിലേയ്ക്കെത്തിയ അവളെ കുറച്ച് ദിവസം വീട്ടിൽ കൊണ്ട് നിർത്തി. പിന്നീട് തിരിച്ച് പോയിട്ടാണ് ഇങ്ങനെയൊക്കെ സംഭവിച്ചതെന്ന് നാസ് കൂട്ടിച്ചേർത്തു.
അതേസമയം, സ്ത്രീധനം ആവശ്യപ്പെട്ടതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പിജി ഡോക്ടർ ആത്മഹത്യ ചെയ്ത സംഭവത്തിൽ പിജി ഡോക്ടർ റുവൈസിനെ സസ്പെൻഡ് ചെയ്തുവെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ഗൗരവതരമായ വിഷയമാണ്. ഇത് ഒരുതരത്തിലും അംഗീകരിക്കാൻ കഴിയില്ല. സംഭവത്തിൽ അന്വേഷണം നടത്തി കർശന നടപടി സ്വീകരിക്കാൻ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്കും വനിത ശിശുവികസന വകുപ്പ് ഡയറക്ടർക്കും നിർദേശം നൽകിയിരുന്നു. ഇതിന്റെയടിസ്ഥാനത്തിലാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോക്ടറെ സസ്പെൻഡ് ചെയ്തത്.

