സംസ്ഥാനത്തെ നാലിനം ക്ഷേമ പെൻഷനുകൾ ഉയർത്തി. 1600 രൂപയായി ഉയർത്താൻ തീരുമാനിച്ചതായാണ് ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചത്. അവശ കലാകാര , സർക്കസ്,അവശ കായികതാര, വിശ്വകർമ്മ പെൻഷൻ തുകകളാണ് ഉയർത്തിയത്. നിലവിൽ 1000 രൂപയാണ് അവശ കലാകാര പെൻഷൻ. അവശ കായികതാരങ്ങൾക്ക് 1300 രൂപയും, വിശ്വകർമ്മ പെൻഷൻ 1400 രൂപയും, സർക്കസ് കലാകാർക്ക് 1200 രുപയുമാണ് ലഭിച്ചിരുന്നത്.
കഴിഞ്ഞ ദിവസം, അങ്കണവാടി, ആശ ജീവനക്കാരുടെ വേതനം ഉയർത്തിയതായിരുന്നു. 1000 രൂപ വരെയാണ് അങ്കണവാടി, ആശ ജീവനക്കാർക്ക് വേതനം വർധിപ്പിച്ചിരിക്കുന്നത്. ഈ നേട്ടം 88,977 പേർക്ക് ലഭിക്കും. അങ്കണവാടി വർക്കർമാർക്കും ഹെൽപ്പർമാർക്കും പത്ത് വർഷത്തിൽ കൂടുതൽ സേവന കാലാവധിയുള്ളവർക്ക് നിലവിലുള്ള വേതനത്തിൽ 1000 രൂപ വർധിപ്പിച്ചു. മറ്റുള്ളവർക്കെല്ലാം 500 രൂപയുടെ വർധനയുണ്ട്. വേതന വർധന ലഭിക്കുന്നത് 62,852 പേർക്കാണ്. ഇതിൽ 32,989 പേർ വർക്കർമാരാണ്. ആശ വർക്കർമാരുടെ വേതനത്തിലും 1000 രൂപ വർധിപ്പിക്കാൻ തീരുമാനിച്ചു. 26,125 പേർക്കാണ് നേട്ടം. ഡിസംബർ മുതൽ ഇരു വർധനകളും പ്രാബല്യത്തിൽ വരുമെന്നും ധനമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

