സംസ്ഥാനത്ത് നാളെ വിദ്യാഭ്യാസ ബന്ദ്; ആഹ്വാനവുമായി കെ എസ് യു

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ വിദ്യാഭ്യാസ ബന്ദ്. കെ എസ് യുവാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തത്. കേരളവർമ്മ കോളേജിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദത്തിന്റെ പശ്ചാത്തലത്തിൽ ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കെ എസ് യു പ്രതിഷേധ മാർച്ച് നടത്തിയിരുന്നു.

സംസ്ഥാന ഭാരവാഹികൾക്ക് പൊലീസ് മർദ്ദനമേറ്റതിനെ തുടർന്നാണ് വിദ്യാഭ്യാസ ബന്ദിന് കെ എസ് യു ആഹ്വാനം ചെയ്തത്. സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ ആണ് വിദ്യാഭ്യാസ ബന്ദുമായി ബന്ധപ്പെട്ട കാര്യം വ്യക്തമാക്കിയത്. സംഘർഷത്തിൽ പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടാകുകയും ചെയ്തു.

ഒരു വനിതാ പ്രവർത്തക ഉൾപ്പെടെ നിരവധി പേർക്ക് പോലീസുമായുള്ള സംഘർഷത്തിൽ പരിക്കേറ്റു. ഇവർക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുന്നതിനിടെ കെഎസ്യു പ്രവർത്തകരെ പൊലീസ് മർദ്ദിച്ചതായും ആക്ഷേപമുയർത്തിയിരുന്നു. സംഘർഷവുമായി ബന്ധപ്പെട്ട് കെഎസ്‌യുവിന്റെ ആറ് പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു.

കേരള വർമ്മ കോളേജിലെ കോളേജിലെ തിരഞ്ഞെടുപ്പ് വീണ്ടും നടത്തണമെന്നാവശ്യമാണ് കെ എസ് യു മുന്നോട്ടു വെയ്ക്കുന്നത്.