കർണാടകയിലെ ഹിജാബ് നിരോധനത്തിൽ ഇളവു നൽകി കോൺഗ്രസ് സർക്കാർ; ഉത്തരവ് പുറത്തിറക്കി

ബെംഗളുരു: കർണാടകയിലെ ഹിജാബ് നിരോധനത്തിൽ ഇളവു നൽകി കോൺഗ്രസ് സർക്കാർ. സംസ്ഥാനത്ത് മുൻ ബിജെപി സർക്കാർ ഏർപ്പെടുത്തിയ ഹിജാബ് വിലക്കിനാണ് കോൺഗ്രസ് സർക്കാർ ഇളവു നൽകിയത്. സർക്കാർ സർവീസിലേക്കുള്ള മത്സര പരീക്ഷകൾക്കു ഹിജാബ് ധരിച്ചെത്താമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. ഇതുസംബന്ധിച്ച ഉത്തരവ് സർക്കാർ പുറത്തിറക്കി.

ഹിജാബിന് കർണാടക അഡ്മിനിസ്ട്രേറ്റീവ് പരീക്ഷകളിൽ (കെഎഇ) വിലക്കുണ്ടാകില്ലെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പ്രധാനപ്പെട്ട തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു ഹിജാബ് നിരോധനം നീക്കുമെന്നത്. ഹിജാബ് വിലക്കുന്നത് വ്യക്തി സ്വാതന്ത്ര്യം തടയലാണെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി എം സി സുധാകർ പറഞ്ഞു. ഘട്ടംഘട്ടമായി ഹിജാബ് വിലക്ക് മറ്റു പരീക്ഷകളിൽ നിന്നും നീക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മുൻ സർക്കാർ നിയമ നിർമാണം നടത്തിയതിനാൽ അത് പിൻവലിക്കുന്നതിനായി ഭരണഘടനാപരമായ നടപടികൾ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2022 ഫെബ്രുവരി 5നാണ് കർണാടകയിലെ സ്‌കൂളുകളിലും പിയു കോളജുകളിലും ഹിജാബും കാവി ഷാളും മറ്റു മതപരമായ ചിഹ്നങ്ങളും ധരിച്ച് ക്ലാസിൽ കയറുന്നതു വിലക്കി സർക്കാർ ഉത്തരവിറക്കിയത്. തുടർന്ന് മാർച്ച് 15ന് ഈ ഉത്തരവ് ശരിവച്ച ഹൈക്കോടതി വിശാലബെഞ്ച്, യൂണിഫോം സംബന്ധിച്ച് കൃത്യമായ നിർവചനമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മതപരമായ വേഷം ധരിക്കരുതെന്നു വിധിക്കുകയും ചെയ്തു.

ഇതിനെ ചോദ്യം ചെയ്ത് ഉഡുപ്പി ഗവൺമെന്റ് വനിതാ പിയു വിദ്യാർഥിനികൾ ഉൾപ്പെടെയുള്ളവർ അപ്പീലുമായി സുപ്രീം കോടതിയെ സമീപിച്ചെങ്കിലും സുപ്രീം കോടതി ഭിന്നവിധിയാണ് പുറപ്പെടുവിച്ചത്. ഹർജികളിൽ വിശദമായ വാദംകേട്ട രണ്ടംഗ ബെഞ്ചിലെ ജസ്റ്റിസ് ഹേമന്ത് ഗുപ്ത ഹിജാബ് നിരോധനം ശരിയാണെന്നു വിധിച്ചു.

എന്നാൽ, ഹിജാബ് വിലക്ക് മൗലികാവകാശ ലംഘനമാണെന്നു വിലയിരുത്തി ജസ്റ്റിസ് സുധാംശു ധൂളിയ ഹൈക്കോടതി വിധിയും സർക്കാർ ഉത്തരവും റദ്ദാക്കി. പിന്നീട് കർണാടകയിലെ ഹിജാബ് വിലക്കിനെതിരെയുള്ള ഹർജികളിൽ തീർപ്പുണ്ടാക്കാൻ മൂന്നംഗ ബെഞ്ച് ഉടൻ രൂപീകരിക്കുമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് നിർദ്ദേശം നൽകി. ഹിജാബ് നിരോധനം ശരിവച്ച കർണാടക ഹൈക്കോടതി വിധിയാണ് അതുവരെ പ്രാബല്യത്തിലുണ്ടായിരിക്കുകയെന്നും കോടതി വിശദമാക്കിയിരുന്നു.