ശബരിമല; തീർത്ഥാടകർക്ക് നിലയ്ക്കലിൽ ഫാസ്ടാഗ് അധിഷ്ഠിത പാർക്കിങ് സൗകര്യം

പത്തനംതിട്ട: വരുന്ന ശബരിമല തീർത്ഥാടന സീസണിൽ തീർത്ഥാടകർക്ക് നിലയ്ക്കലിൽ ഫാസ്ടാഗ് അധിഷ്ഠിത പാർക്കിങ് സൗകര്യം ഏർപ്പെടുത്തും. തിരുവിതാംകൂർ ദേവസ്വം ബോർഡ് (ടിഡിബി) പ്രസിഡന്റ് കെ അനന്തഗോപനാണ് ഇക്കാര്യം അറിയിച്ചത്.

ഐസിഐസിഐ ബാങ്കിന്റെ സാങ്കേതിക പിന്തുണയോടെയാണ് ഈ സൗകര്യം ഒരുക്കുന്നത്. കരാർ പ്രകാരം, ശേഖരിക്കുന്ന ഫീസിന്റെ 2.1% ബാങ്കിന് ലഭിക്കും. അതിൽ 1.50% ഫാസ്ടാഗ് അതോറിറ്റിക്കുള്ളതാണ്.

തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലും ഡിജിറ്റലായി പണം സ്വീകരിക്കുന്നതിനുള്ള സംവിധാനങ്ങളും ഏർപ്പെടുത്തും. ഇതുമായി ബന്ധപ്പെട്ട് ഐസിഐസിഐ, സൗത്ത് ഇന്ത്യൻ ബാങ്ക് എന്നീ ബാങ്കുകളുമായി ദേവസ്വം ബോർഡ് കരാറിലും ഏർപ്പെട്ടിട്ടുണ്ട്.

ശബരിമല ഉൾപ്പെടെയുള്ള പ്രധാന ക്ഷേത്രങ്ങളിൽ ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ് പേയ്മെന്റ് ഓപ്ഷനുകൾ, ക്യുആർ കോഡ്, സൈ്വപ്പിംഗ് പേയ്മെന്റ് തുടങ്ങിയ സൗകര്യങ്ങളും ഭക്തജനങ്ങൾക്ക് ലഭ്യമാകും. ശബരിമലയിലെ ഭണ്ഡാരത്തിന്റെ കവാടത്തിൽ പണമിടപാടുകൾ എണ്ണി തിട്ടപ്പെടുത്തുന്ന മുറിയിൽ മെറ്റൽ ഡിറ്റക്ടറുകൾ സ്ഥാപിക്കാനും പദ്ധതിയിടുന്നുണ്ട്. അവിടെ എമർജൻസി എക്‌സിറ്റും സ്ഥാപിക്കും. കൂടാതെ പതിനെട്ടാം പടിക്ക് മുകളിൽ ഇരുവശത്തേക്കും മടക്കിവെക്കാവുന്ന മേൽക്കൂരയുടെ പണികൾ ഏകദേശം 75% പൂർത്തിയായതായും മന്ത്രി വിശദമാക്കി.

ദേവസ്വം ബോർഡിന്റെ സ്വർണ ഉരുപ്പടികൾ നിക്ഷേപിക്കുന്നതിനുള്ള പദ്ധതിക്ക് ഹൈക്കോടതിയുടെ അനുമതി ലഭിച്ചു. എസ്ബിഐയുടെ മുംബൈ ബ്രാഞ്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്ന ഏജന്റ്. ദൈനംദിന ചടങ്ങുകൾക്കായി ഉപയോഗിക്കുന്ന സ്വർണാഭരണങ്ങൾ ഒഴികെയുള്ള സ്വർണ്ണ ശേഖരം ആർബിഐയിൽ നിക്ഷേപിക്കും. ആദ്യഘട്ടത്തിൽ 500 കിലോഗ്രാം സ്വർണം നിക്ഷേപിക്കാനാണ് ലക്ഷ്യമിടുന്നത്.