2024 ൽ കേരളത്തെ അതിദാരിദ്ര്യമുക്തരാക്കാൻ കഴിയും; മുഖ്യമന്ത്രി

തിരുവനന്തപുരം: അതിയായ ദാരിദ്ര്യമനുഭവിക്കുന്നവർ ഇല്ലാത്ത നാടായി കേരളത്തെ മാറ്റാനുള്ള നടപടിയാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന മന്ത്രിസഭ ഒന്നാകെ ഓരോ ജില്ലയിലെയും വികസന പ്രശ്‌നങ്ങളും ഭരണപരമായ വിഷയങ്ങളും ഉദ്യോഗസ്ഥരുമായി നേരിട്ട് ചർച്ച ചെയ്യുന്നതിനും പരിഹരിക്കുന്നതിനുമായി സംഘടിപ്പിച്ച മേഖലാ അവകലോകന യോഗങ്ങൾ ഏറ്റെടുത്ത ലക്ഷ്യം ഫലപ്രദമായി നിർവ്വഹിക്കാൻ സാധിച്ചു എന്ന ചാരിതാർഥ്യത്തോടെയാണു സമാപിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ സംബന്ധിച്ചു പുതിയൊരു ഭരണ നിർവ്വഹണ രീതിയാണു മേഖലാതല അവലോകന യോഗങ്ങളിലുണ്ടായത്. ഓരോ ജില്ലയിലും വ്യത്യസ്ത മേഖലകളിലെ പ്രധാന വിഷയങ്ങൾ ജില്ലാ കലക്ടർമാരുടെ നേതൃത്വത്തിലാണു കണ്ടെത്തിയത്. ഇവയിൽ സംസ്ഥാനതലത്തിൽ പരിഗണിക്കേണ്ട 697 പ്രശ്‌നങ്ങളും ജില്ലാതലത്തിൽ പരിഗണിക്കേണ്ട 265 വിഷയങ്ങളും കണ്ടെത്തിയിരുന്നു. അവയിൽ തെരഞ്ഞെടുത്ത പ്രധാനപ്പെട്ട 162 പ്രശ്‌നങ്ങളാണ് നാല് അവലോകന യോഗങ്ങളിലായി ചർച്ച ചെയ്തത്. ജില്ലാതലത്തിൽ കണ്ടെത്തിയ വിഷയങ്ങളിൽ 263 എണ്ണം ഇതിനകം തീർപ്പാക്കി. രണ്ടു പ്രശ്‌നങ്ങളിൽ നടപടി പുരോഗമിക്കുന്നു. സംസ്ഥാനതലത്തിൽ പരിഗണിക്കേണ്ടവയിൽ 582 എണ്ണം പരിഹരിക്കുകയും 115 പ്രശ്‌നങ്ങളിൽ നടപടി പുരോഗമിക്കുകയും ചെയ്യുന്നതായും മുഖ്യമന്ത്രി അറിയിച്ചു.

പദ്ധതികളുടെ ഗുണഫലങ്ങൾ ജനങ്ങളിലേയ്ക്ക് കാര്യക്ഷമമായി എത്തിക്കാനും സമയബന്ധിതമായി അവ പൂർത്തിയാക്കാനും പ്രാദേശിക പ്രശ്‌നങ്ങൾ കൂടുതൽ സമഗ്രതയോടെ കൈകാര്യം ചെയ്യുന്നതിനും മേഖലാ അവലോകന യോഗങ്ങൾ സഹായകമായി. ഈ സർക്കാർ വന്നതിനു ശേഷം നവകേരള കർമ്മപദ്ധതിയുടെ കീഴിൽ വരുന്ന വിവിധ മിഷനുകളുടെ പുരോഗതി വിലയിരുത്തി അവയുടെ നടത്തിപ്പിൽ ഉണ്ടാകുന്ന തടസങ്ങൾക്ക് പരിഹാരം കണ്ടെത്താനും കഴിഞ്ഞു. അതോടൊപ്പം ഉദ്യോഗസ്ഥരുടെ സക്രിയമായ പങ്കാളിത്തം ഈ പരിപാടിയിൽ ഉറപ്പുവരുത്തി. പദ്ധതികൾ നടപ്പാക്കുന്നതിന് അവരുടെ മുന്നിലുള്ള വെല്ലുവിളികൾ നേരിട്ടറിഞ്ഞു പരിഹാരങ്ങൾ കണ്ടെത്താനും കഴിഞ്ഞു. ഈ വിധം സംസ്ഥാനത്തിൻറെ വികസനത്തിനും പുരോഗതിയ്ക്കും മേഖലാ അവലോകന യോഗങ്ങൾ പുതിയ ഊർജ്ജം പകർന്നു. നിലവിൽ പുരോഗമിക്കുന്ന പ്രശ്‌ന പരിഹാരനടപടികൾ ബന്ധപ്പെട്ട മന്ത്രിമാരുടെ നേതൃത്വത്തിൽ വിലയിരുത്തി സമയബന്ധിതമായി പൂർത്തീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

സർക്കാർ നടത്തിയ സർവ്വേയിൽ കണ്ടെത്തിയ 64,000 ത്തോളം കുടുംബങ്ങളെ അതിദാരിദ്ര്യത്തിൽ നിന്നും മോചിപ്പിക്കുവാൻ എടുത്ത നടപടികൾ യോഗം പ്രഥമ പരിഗണന നൽകി പരിശോധിച്ചു. വ്യക്തമായ മൈക്രോ പ്ലാൻ തയ്യാറാക്കി നടപ്പിലാക്കുന്നതിന് തദ്ദേശ സ്വയം ഭരണ വകുപ്പിന് നിർദേശങ്ങൾ നൽകി. ‘അവകാശം അതിവേഗം’ പദ്ധതിയിലൂടെ വ്യക്തികൾക്ക് തിരിച്ചറിയൽ കാർഡ് നൽകുന്ന പ്രക്രിയ കാര്യക്ഷമമാക്കുന്നതിന് ഇതിന്റെ ഭാഗമായി തീരുമാനമെടുത്തിട്ടുണ്ട്. 2025 ഓടെ നമ്മുടെ സംസ്ഥാനത്തെ പൂർണ്ണമായും അതിദാരിദ്ര്യ മുക്തമാക്കാൻ സാധിക്കുമെന്നാണ് കണ്ടത്. അതിദാരിദ്ര്യ ബാധിതരായി കണ്ടെത്തിയ കുടുംബങ്ങളിലെ 93 ശതമാനത്തേയും 2024ൽ നവംബർ ഒന്നോടെ അതിദാരിദ്ര്യമുക്തരാക്കാൻ കഴിയുമെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

മാലിന്യമുക്ത കേരളത്തിന്റെ വിവിധ ഘടകങ്ങളുടെ പുരോഗതിയും അവലോകന യോഗങ്ങളിൽ വിലയിരുത്തി. ന്യൂനതകൾ കണ്ടെത്തി പദ്ധതി നടപ്പിലാക്കുന്നത് ത്വരിതപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയുള്ള പരിശോധനയാണ് നടന്നത്. സംസ്‌കരണ യൂണിറ്റുകൾ സ്ഥാപിക്കാൻ തടസം നേരിടുന്ന പ്രദേശങ്ങളിൽ അതത് ജില്ലാ കളക്ടർമാർ നേതൃത്വം നൽകി യോഗങ്ങൾ നടത്തി പ്രശ്ങ്ങൾ ചർച്ച ചെയ്തു പരിഹരിക്കും. വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി കിഫ്ബിയുടെ അഞ്ചു കോടി പദ്ധതിയിൽ 141 സ്‌കൂളുകളും, മൂന്നു കോടി പദ്ധതിയിൽ 385 സ്‌കൂളുകളും, ഒരു കോടി പദ്ധതിയിൽ 446 സ്‌കൂളുകളും നവീകരണത്തിന്റെ ഘട്ടങ്ങളിലാണ്. അഞ്ചു കോടി പദ്ധതിയിലെ 141ൽ 134 സ്‌കൂളുകളും നിർമ്മാണം പൂർത്തിയാക്കിക്കഴിഞ്ഞു. ഏഴ് സ്‌കൂളുകളുടെ നിർമ്മാണം പുരോഗമിക്കുകയാണ്. പണിപൂർത്തിയാക്കാൻ ബാക്കിയുള്ള സ്‌കൂളുകളുടെ സവിശേഷമായ പ്രശ്‌നങ്ങൾ പരിശോധിച്ച് പരിഹാരം കാണാൻ പ്രത്യേക ഇടപെടൽ യോഗങ്ങളിലുണ്ടായെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ആർദ്രം മിഷന്റെ അവലോകനത്തിൽ, വിവിധ ഘടകങ്ങൾ സമഗ്രമായി വിലയിരുത്തി. ആശുപത്രി നവീകരണങ്ങൾ, ലാബ് നെറ്റ്വർക്കുകൾക്കായുള്ള ഹബ് ആൻറ് സ്‌പോക്ക് മോഡലിൻറെ വിപുലീകരണം, ഐസൊലേഷൻ ബ്ലോക്കുകളുടെ പൂർത്തീകരണം തുടങ്ങിയ നിർണായക ഘടകങ്ങൾ ത്വരിതപ്പെടുത്തുന്നതിന് ബന്ധപ്പെട്ട അധികാരികൾക്ക് നിർദേശം നൽകി. വിവിധ ജില്ലകളിലെ ജീവനക്കാരുടെ ഒഴിവുകൾ നികത്താൻ ബന്ധപ്പെട്ട വകുപ്പുകൾ നടപടി സ്വീകരിക്കും. ഹരിത ടൂറിസം, കാർബൺ പുറന്തള്ളൽ രഹിതമാക്കൽ തുടങ്ങി ഹരിതകേരളം മിഷൻറെ കീഴിലുള്ള വിവിധ സംരംഭങ്ങളുടെ വിലയിരുത്തലും അവലോകന യോഗങ്ങളിൽ ചർച്ച ചെയ്തു. 2022-2023 സാമ്പത്തിക വർഷത്തിൽ ലൈഫ് മിഷൻറെ ഭാഗമായി 54,648 വീടുകൾ പൂർത്തിയാക്കിയിട്ടുണ്ട്. നടപ്പ് സാമ്പത്തിക വർഷം 11,757 വീടുകൾ ഇതിനകം പൂർത്തീകരിച്ചു, ഏകദേശം 25,000 വീടുകൾ നിർമ്മാണത്തിൻറെ വിവിധ ഘട്ടങ്ങളിലാണ്. അഭിമുഖീകരിക്കുന്ന വെല്ലുവിളികൾ ഉൾപ്പെടെ മിഷൻറെ പ്രവർത്തനങ്ങളുടെ വിശദമായ അവലോകനം യോഗത്തിൽ ഉദ്യോഗസ്ഥർ അവതരിപ്പിച്ചു. പദ്ധതി പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ ബന്ധപ്പെട്ട ജില്ലാ കളക്ടർമാർക്കും ലൈഫ് കോ-ഓർഡിനേറ്റർമാർക്കും നിർദേശം നൽകി. ലൈഫ് മിഷൻറെ ഭാഗമായി നിർമിക്കുന്ന ഭവന സമുച്ചയങ്ങളുടെ നിർമാണം വേഗത്തിലാക്കുവാനും യോഗത്തിൽ തീരുമാനമായിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.