മൂന്ന് പൊതുമേഖലാ ബാങ്കുകൾക്ക് പിഴ ചുമത്തി റിസർവ് ബാങ്ക്; കാരണങ്ങൾ ഇവയെല്ലാം

rbi

ന്യൂഡൽഹി: എസ്ബിഐയും ഇന്ത്യൻ ബാങ്കും ഉൾപ്പെടെ മൂന്ന് പൊതുമേഖലാ ബാങ്കുകൾക്ക് പിഴ ചുമത്തി റിസർവ് ബാങ്ക്. വിവിധ റെഗുലേറ്ററി മാനദണ്ഡങ്ങൾ ലംഘിച്ചതിനാണ് നടപടി. വായ്പ നൽകുന്നതുമായി ബന്ധപ്പെട്ട് ആർബിഐ പുറപ്പെടുവിച്ച ചില നിർദ്ദേശങ്ങൾ ഈ ബാങ്കുകൾ പാലിച്ചിരുന്നില്ല. തുടർന്നാണ് നടപടി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ബാങ്ക്, പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് തുടങ്ങിയ ബാങ്കുകൾക്കാണ് പിഴയിട്ടിരിക്കുന്നത്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഇന്ത്യയ്ക്ക് ആർബിഐ പിഴ ചുമത്തിയിരിക്കുന്നത്. 1.3 കോടി രൂപയാണ്. കൃത്യമായ പരിശോധനകൾ ഇല്ലാതെ കോർപറേറ്റ് ലോൺ അനുവദിച്ചുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. 1949ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ടിലെ സെക്ഷൻ 46(4)(i), 51(1) എന്നിവയ്ക്കൊപ്പം 47A(1)(c) വകുപ്പുകൾ പ്രകാരം ആർബിഐയിൽ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ചാണ് എസ്ബിഐയ്ക്ക് പിഴ വിധിച്ചത്.

1.62 കോടി രൂപയാണ് ഇന്ത്യൻ ബാങ്കിന് ചുമത്തിയിട്ടുള്ള പിഴ. നിക്ഷേപങ്ങളുടെ പലിശ നിരക്ക്, കെവൈസി നിയമങ്ങൾ പാലിക്കുക എന്നിവയിൽ വീഴ്ച വരുത്തിയതിന് ഇന്ത്യൻ ബാങ്കിനെതിരെ ആർബിഐ നടപടി സ്വീകരിച്ചത്. പഞ്ചാബ് ആൻഡ് സിന്ദ് ബാങ്കിന് ഒരു കോടി രൂപയാണ് പിഴ ചുമത്തിയിരിക്കുന്നത്. നിക്ഷേപകരുടെ വിദ്യാഭ്യാസ, ബോധവൽക്കരണ ഫണ്ട് പദ്ധതിയുടെ ചില വ്യവസ്ഥകൾ പാലിക്കാത്തതിനാണ് പിഴ. എൻബിഎഫ്സികളിലെ തട്ടിപ്പ് നിരീക്ഷിക്കുന്നതിനുള്ള നിർദ്ദേശങ്ങളിലെ ചില വ്യവസ്ഥകൾ പാലിക്കാത്തതിന് ഫെഡ്ബാങ്ക് ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡിന് 8.80 ലക്ഷം രൂപ പിഴയും ആർബിഐ ചുമത്തി.