തെരുവുനായ വിഷയം; ഹർജികളിൽ ശാശ്വത പരിഹാരമുണ്ടാക്കാൻ ശ്രമിക്കുമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: തെരുവുനായ വിഷയവുമായി ബന്ധപ്പെട്ട ഹർജികളിൽ ഒക്ടോബർ 18 മുതൽ അന്തിമവാദം കേൾക്കൽ ആരംഭിക്കുമെന്ന് സുപ്രീം കോടതി. ഹർജികളിൽ ശാശ്വത പരിഹാരമുണ്ടാക്കാൻ ശ്രമിക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. രണ്ടോ മൂന്നോ ദിവസം വാദം കേൾക്കൽ നീണ്ടാലും ഹർജികളിൽ ഇടക്കാല ഉത്തരവിടാൻ ഉദ്ദേശിക്കുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

കേസിലെ ഇരു ഭാഗങ്ങളുടെയും വാദം ക്രോഡീകരിക്കുന്നതിന് വേണ്ടി രണ്ട് അഭിഭാഷകരെ സുപ്രീംകോടതി ചുമതലപ്പെടുത്തുകയും ചെയ്തു. നോഡൽ ഓഫീസർമാരായി കോടതി നിയമിച്ചത് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയുടെ അഭിഭാഷകനായ ബിജു പി രാമൻ, മൃഗക്ഷേമ ബോർഡിന്റെ അഭിഭാഷക മനീഷ ടി കരിയ എന്നിവരെയാണ്.

മൃഗങ്ങൾക്കെതിരായ അക്രമങ്ങൾ തടയുന്നതിനുള്ള കേന്ദ്രനിയമം, വിവിധ സംസ്ഥാനങ്ങൾ പാസ്സാക്കിയിട്ടുള്ള നിയമങ്ങൾ, 2023-ലെയും പഴയതുമായ എബിസി ചട്ടങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട നിയമ വിഷയങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമാകും ഈ ഹർജികളിൽ ശാശ്വത പരിഹാരം കണ്ടെത്താൻ ശ്രമിക്കുകയെന്നാണ് കോടതി വ്യക്തമാക്കിയത്. വൈകാരികമായ വിഷയങ്ങൾ കോടതിയിൽ ഉന്നയിക്കരുതെന്നാണ് അഭിഭാഷകരോട് കോടതി അഭ്യർഥിച്ചിരിക്കുന്നത്. ഹർജിയിലെ നടപടികൾ റിപ്പോർട്ട് ചെയ്യുമ്പോൾ മാധ്യങ്ങൾ മിതത്വം പാലിക്കണമെന്ന നിർദ്ദേളവും കോടതി മുന്നോട്ടുവെച്ചു.