റെഡ് കോർണർ നോട്ടീസിന് പിന്നാലെ നിജ്ജാറിന് പൗരത്വം; സംശയകരമെന്ന് ഇന്ത്യൻ ഏജൻസികൾ

ന്യൂഡൽഹി: ഖാലിസ്ഥാൻ തീവ്രവാദി നേതാവ് ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. നിജ്ജാറിനെ പിടികൂടാനായി ഇന്റർപോൾ വഴി ഇന്ത്യ റെഡ് കോർണർ നോട്ടീസ് (ആർസിഎൻ) പുറപ്പെടുവിച്ചതിനു പിന്നാലെയാണ് ഇയാൾക്കു കാനഡ പൗരത്വം നൽകിയതെന്ന വിവരമാണ് പുറത്തു വന്നിരിക്കുന്നത്. ഏറെക്കാലമായി തീരുമാനമെടുക്കാതിരുന്ന പൗരത്വ അപേക്ഷയിലാണ് ഇന്ത്യയുടെ നീക്കത്തിന് പിന്നാലെ കാനഡ പെട്ടെന്ന് തീരുമാനമെടുത്തത്.

ഒരാൾക്കെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചാൽ പ്രതിയെ അറസ്റ്റ് ചെയ്യുകയോ നാടുകടത്തുകയോ ആണ് രാജ്യം ചെയ്യേണ്ടത്. എന്നാൽ, കാനഡയുടെ നടപടി മറിച്ചായിരുന്നു. 2014ൽ ആയിരുന്നു നിജ്ജാറിനെതിരെ ആദ്യത്തെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചത്. പിന്നീട് 2016ലും പുറപ്പെടുവിച്ചു. 2015ൽ ആണ് ഇയാൾക്കു പൗരത്വം നൽകിയതെന്നു കാനേഡിയൻ മന്ത്രി ചൊവ്വാഴ്ച പറഞ്ഞിരുന്നു. ഇതു വിവാദമായതോടെ ഇതിൽ തിരുത്തലുമായി കാനഡ രംഗത്തെത്തി. 2007ൽ നിജ്ജാറിനു പൗരത്വം കിട്ടിയതായിട്ടായിരുന്നു തിരുത്തൽ. എന്നാൽ, ഇതു സംശയകരമാണെന്നാണ് ഇന്ത്യൻ ഏജൻസികളുടെ നിലപാട്.

2014 നവംബർ 14നാണ് നിജ്ജാറിനെതിരെ ആദ്യ റെഡ് കോർണർ നോട്ടിസ് ഇറക്കിയത്. ഇതിനു മാസങ്ങൾക്കു ശേഷം ഇയാൾക്കു കാനഡ പൗരത്വം നൽകിയത് എങ്ങനെയാണെന്നാണ് ഇന്ത്യ ഉന്നയിക്കുന്ന ചോദ്യം.