കെ.സുധാകരനും വി.ഡി.സതീശനും തമ്മിൽ തർക്കമുണ്ടായതിനെ പരിഹസിച്ച് എം.വി.ജയരാജൻ

പുതുപ്പള്ളിയിലെ വാർത്താസമ്മേളനത്തിടെ കെപിസിസി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും തമ്മിൽ തർക്കമുണ്ടായതിനെ പരിഹസിച്ച് സിപിഎം നേതാവ് എം.വി.ജയരാജൻ. കോൺഗ്രസിൽ ഇതൊന്നും പുതിയ കാര്യമല്ല എന്നാണ് അദ്ദേഹം പരിഹസിച്ചത്. നേതാക്കൾ തമ്മിൽ ഐക്യമില്ലാത്തത് കോൺഗ്രസിൽ ഉള്ളതാണ് എന്നാൽ ഗ്രൂപ്പു തർക്കം അമർച്ച ചെയ്യാനായി ഉദയം കൊണ്ടവരാണ് തങ്ങളെന്നു പറയുന്നവർ ഗ്രൂപ്പു തർക്കത്തിന്റെ ആശാന്മാരായി മാറിയിരിക്കുകയാണ് എന്നും എം.വി.ജയരാജൻ പരിഹസിച്ചു.

‘ഏതായാലും അവനവൻ ആത്മസുഖത്തിന് ആചരിക്കുന്നത് അപരന്റെ സുഖത്തിനായി വരേണം എന്ന വാക്യം സതീശന് ഓർമയിൽ വന്നത് നന്നായി. ആരാണ് പുതുപ്പള്ളി വിജയത്തിന്റെ അവകാശി എന്ന് അവരുതന്നെയാണല്ലോ തീരുമാനിക്കേണ്ടത്. ചാണ്ടി ഉമ്മൻ പറയുന്നു അതിന് അവകാശി ഉമ്മൻ ചാണ്ടിയാണെന്ന്, മറ്റാർക്കും അവകാശപ്പെട്ടതല്ലെന്ന്. ഇത് എന്റെ വിജയമല്ല, കോൺഗ്രസിന്റെ വിജയമല്ല, യുഡിഎഫിന്റെ വിജയമല്ല, ഉമ്മൻ ചാണ്ടിയുടെ മാത്രം വിജയമാണെന്നാണ് ചാണ്ടി ഉമ്മൻ പറയുന്നത്.

കോൺഗ്രസിൽ നേതാക്കൾ തമ്മിൽ തർക്കം ഉണ്ടാവുന്നത് പുതിയകാര്യമല്ല. ഈ തർക്കിക്കുന്ന രണ്ട് പേരും ആ പദവിയിൽ എത്തുന്നതിനു മുൻപ് ഞങ്ങൾ ഗ്രൂപ്പിന് അതീതാരാണെന്നും പറഞ്ഞിരുന്നു. ഈ തമ്മിലടിയിലൂടെ ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ ആശാന്മാരാണ് തങ്ങൾ എന്ന് തെളിയിച്ചിരിക്കുകയാണ് അവരെന്നും അദ്ദേഹം പറഞ്ഞു.

ചാണ്ടി ഉമ്മന്റെ വിജയം ഔദ്യോഗികമായി പ്രഖ്യാപിക്കുന്ന വാർത്താ സമ്മേളനത്തിലായിരുന്നു കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും തമ്മിൽ തർക്കമുണ്ടായത്. ഞാൻ തുടങ്ങാമെന്നു സതീശൻ പറഞ്ഞപ്പോൾ, ഇല്ലില്ല ഞാൻ തുടങ്ങാമെന്ന് സുധാകരനും പറയുകയായിരുന്നു. തുടർന്ന് സതീശൻ മുന്നിലുള്ള മൈക്ക് സുധാകരനു നേരെ മാറ്റിവയ്ക്കുകയായിരുന്നു. ഈ വീഡിയോ പിന്നീട് വൈറലാവുകയും ട്രോളുകൾക്കും വിമർശനങ്ങൾക്കും കാരണമാവുകയും ചെയ്തിരുന്നു.

എന്നാൽ സംഭവത്തിൽ വിശദീകരണവുമായി വി. ഡി സതീശനും രംഗത്ത് വന്നിരുന്നു. തങ്ങൾ തമ്മിൽ തർക്കമുണ്ടായിരുന്നെന്നും എന്നാൽ അത്, പുതുപ്പള്ളി വിജയത്തിന്റെ ഫുൾ ക്രെഡിറ്റ് തനിക്ക് നൽകുമെന്ന് കെ. സുധാകരൻ പറഞ്ഞതുമായി ബന്ധപ്പെട്ടാണെന്നുമാണ് സതീശന്റെ വിശദീകരണം. അങ്ങനെ പറയല്ലേ പറയല്ലേ എന്നുപറഞ്ഞ് ഞാൻ സുധാകരന്റെ കയ്യിലും കാലിലും അമർത്തിയെന്നുമാണ് വി ഡി സതീശൻ പറഞ്ഞത്.