വനിതാ സംവരണ ബിൽ സ്വാഗതം ചെയ്ത് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. വനിതാ സംഘടനകൾ കാലങ്ങളായി ഉന്നയിക്കുന്ന ആവശ്യമാണിത്. എന്നാൽ ഇത്തരം ഒരു നിയമ നിർമ്മാണം നടക്കാൻ ഇത്രയും നാൾ എടുത്തു എന്നുള്ളത് ലജ്ജാകരമാണെന്നും മന്ത്രി പറഞ്ഞു. വനിതാ സംവരണം നടപ്പിലാക്കുന്നതിലൂടെ സമൂഹത്തിലെ പകുതിയിലധികം വരുന്ന സ്ത്രീകളുടെ പ്രശ്നങ്ങൾക്ക് നിയമപരമായി പരിഹാരം ലഭിക്കാൻ എളുപ്പമാവും എന്നും മന്ത്രി കൂട്ടിച്ചേർത്തു. ഏറെ കാലമായി കാത്തിരിക്കുന്ന ബില്ലാണ് ഇന്ന് ലോകസഭയിൽ അവതരിപ്പിച്ച വനിതാ സംവരണ ബിൽ. ഇതുപ്രകാരം ലോകസഭയിലും രാജ്യസഭയിലും നിയമസഭകളിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം ലഭിക്കും.
പുതിയ പാർലമെന്റിന്റെ ആദ്യ ബില്ലായി നിയമമന്ത്രി അർജുൻ റാം മേഘ് വാൾ ആണ് അവതരിപ്പിച്ചത്. ബിൽ അവതരണത്തിന് മുൻപ് സംസാരിച്ച പ്രധാന മന്ത്രി വനിതാ സംവരണം നടപ്പിലാക്കാൻ ദൈവം തന്നെയാണ് തെരഞ്ഞെടുത്തത് എന്ന് അദ്ദേഹം പറഞ്ഞു.

