ഇന്ത്യാ സഖ്യത്തിലെ ഏകോപന സമിതിയിൽ സിപിഎം പ്രതിനിധിയില്ല; തീരുമാനവുമായി പൊളിറ്റ് ബ്യൂറോ

തിരുവനന്തപുരം: ഇന്ത്യാ സഖ്യത്തിലെ ഏകോപന സമിതിയിൽ സിപിഎം പ്രതിനിധിയില്ല. സിപിഎം പൊളിറ്റ് ബ്യൂറോ യോഗത്തിലാണ് പ്രതിനിധി വേണ്ടെന്ന തീരുമാനമുണ്ടായത്. 14 അംഗ ഏകോപന സമിതി രൂപീകരണത്തെ എതിർത്ത് പൊളിറ്റ് ബ്യൂറോ രംഗത്തെത്തി. മതേതര ജനാധിപത്യം വിപുലീകരിക്കാൻ ഇന്ത്യ സഖ്യം വിപുലീകരിക്കണമെന്നും പൊളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു.

ഈ നീക്കത്തോടെ സിപിഎം പ്രതിപക്ഷ മുന്നണി സഖ്യത്തിലെ ഏകോപന സമിതി രൂപീകരണത്തിൽ ഭിന്നത പരസ്യമാക്കിയിരിക്കുകയാണ്. മുതിർന്ന നേതാക്കളാണ് തീരുമാനം എടുക്കുന്നതെന്നും മറ്റ് സമിതികളിൽ അടിസ്ഥാനമില്ലെന്നും ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കി.

20 പാർട്ടികളാണ് സഖ്യത്തിലുള്ളതെന്നും ഒരു സമിതിയും ഈ പാർട്ടികളെ മുഴുവനായി പ്രതിനിധീകരിക്കുന്നില്ലെന്നും യെച്ചൂരി വിശദമാക്കി. ഇന്ത്യ സഖ്യത്തിൽ തീരുമാനങ്ങൾ എടുക്കുന്നത് ഈ പാർട്ടികളിലെ ഉന്നത നേതാക്കളാണ്. സഖ്യത്തിൽ കൂട്ടായ തീരുമാനം എടുക്കാൻ എല്ലാവരോടും ആലോചിക്കേണ്ടതുണ്ടെന്നും അദ്ദേഹം അറിയിച്ചു.