സൂപ്പർ താരങ്ങൾക്ക് വിലക്കേർപ്പെടുത്തി തമിഴ്നാട് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ

തമിഴ് സൂപ്പർ താരങ്ങൾക്ക് വിലക്കേർപ്പെടുത്തി തമിഴ്നാട് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ (റെഡ് കാർഡ്). ധനുഷ്, വിശാൽ, ചിമ്പു എന്നിവർ ഉൾപ്പെടെ 4 സൂപ്പർ താരങ്ങൾക്കാണ് അസോസിയേഷൻ വിളക്കെർപ്പെടുത്തിയത്. തമിഴ് സിനിമാലോകത്തെ ഒന്നടങ്കം ഞെട്ടിക്കുന്ന തീരുമാനമാണ് ഇന്നലെ ചേർന്ന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ ഉണ്ടായത്.

നിർമാതാവ് മൈക്കിൾ രായപ്പനുമായുള്ള തർക്കം അനിശ്ചിതമായി തുടരുന്നതിനെത്തുടർന്നാണു ചിമ്പുവിനു വിലക്കേർപ്പെടുത്തിയത്. നിർമാതാക്കളുടെ സംഘടനയുടെ പ്രസിഡന്റായിരിക്കെ, യൂണിയന്റെ പണം കൈകാര്യം ചെയ്തതിൽ വന്ന വീഴ്ച വന്നെന്ന് ചൂണ്ടിക്കാട്ടിയാണ് വിശാലിനു വിലക്കെർപ്പെടുത്തിയിരിക്കുന്നത്. 80 ശതമാനം ചിത്രീകരണം പൂർത്തിയായപ്പോൾ ഷൂട്ടിങ്ങിന് എത്താതിരുന്നതും നിർമാതാവിന് നഷ്ടമുണ്ടാക്കിയെന്നാണു ധനുഷിനെതിരെയുള്ള പരാതി. നിർമാതാവ് മതിയഴകൻ നൽകിയ പരാതിയിൽ നടൻ അഥർവക്കും വിലക്കേർപ്പെടുത്തി. പരാതിയിൽ കൃത്യമായി പ്രതികരിച്ചില്ലെന്ന് ആരോപിച്ചാണ് അഥർവയ്ക്ക് വിലക്ക്. റെഡ് കാർഡ് ലഭിക്കുന്നത് മൂലം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ തമിഴ് സിനിമയിലെ ഒരു നിർമ്മാതാവുമായും പ്രവർത്തിക്കാൻ കഴിയില്ല എന്നാണ് റിപ്പോർട്ടുകൾ.

വിശാൽ ചിത്രം മാർക്ക് ആന്റണിയും ധനുഷിന്റെ ക്യാപ്റ്റൻ മില്ലറും റിലീസ്‌ ചെയ്യാനിരിക്കുന്ന സാഹചര്യത്തിൽ ഈ നടപടി ആശങ്ക സൃഷ്ടിക്കുന്നുണ്ട്.