സോളാറില്‍ ഉമ്മന്‍ ചാണ്ടിയെ തേജോവധം ചെയ്തതിനു പിന്നില്‍ രണ്ട് മുന്‍ ആഭ്യന്തരമന്ത്രിമാര്‍; ടി.ജി നന്ദകുമാര്

സോളാര്‍ ആരോപണം വഴി 2016ലെ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് 36% നേട്ടമുണ്ടായി. 2021ലെ തിരഞ്ഞെടുപ്പിലും നേട്ടമുണ്ടായി. അതുകൂടാതെ പെരുമ്പാവൂര്‍ ജിഷാ മരണവും കോണ്‍ഗ്രസിനുള്ളിലെ പ്രശ്‌നങ്ങളും വി.എം സുധീരനുമുണ്ടാക്കിയ കലാപങ്ങളുമാണ് എല്‍ഡിഎഫിനെ അധികാരത്തിലെത്തിച്ചത്. യുഡിഎഫിലെ രണ്ട് മുന്‍ ആഭ്യന്തര മന്ത്രിമാര്‍ മുഖ്യമന്ത്രിയാകാന്‍ ശ്രമിച്ചതാണ് ഉമ്മന്‍ ചാണ്ടിയെ തേജോവധം ചെയ്യാന്‍ ഇടയാക്കിയത്. കോണ്‍ഗ്രസിനുള്ളില്‍ ഒരു കലാപമുണ്ടാക്കാന്‍ അവര്‍ ശ്രമിച്ചൂ. അത് എല്‍ഡിഎഫ് ഉപയോഗിച്ചു.പിണറായിയെ കണ്ടത് എകെജി സെന്ററിനു മുന്നിലെ ഫ്‌ളാറ്റില്‍ വച്ചാണ്. ലാവലിന്‍ കേസില്‍ താന്‍ കാരണം പിണറായിക്ക് ചില പ്രശ്‌നങ്ങളുണ്ടായിരുന്നു. അത് 2016ലെ തിരഞ്ഞെടുപ്പോടെ അത് പരിഹരിക്കപ്പെട്ടു.കേരള ഹൗസില്‍ നിന്ന് പിണറായി തന്നെ ഇറക്കിവിട്ടിട്ടില്ല. കേരള ഹൗസില്‍ വി.എസ് താമസിക്കുമ്പോള്‍ താന്‍ കാണാന്‍ ചെന്നിരുന്നു. എന്നാല്‍ മുറി മാറി പിണറായിയുടെ മുറിയിലാണ് ബെല്ലടിച്ചത്. ‘നിങ്ങളെന്താണ് കാണിക്കുന്നത്’ എന്നാണ് പറഞ്ഞത്. അല്ലാതെ തന്നോട് ‘കടക്ക് പുറത്ത്’ എന്ന് പറഞ്ഞിട്ടില്ല. അന്ന് പിണറായി പാര്‍ട്ടി സെക്രട്ടറിയായിരുന്നു.
സിബിഐ തന്നോട് ചോദിച്ചത് രണ്ട് കാര്യങ്ങളാണ്. പരാതിക്കാരിക്ക് എത്ര രൂപ നല്‍കി? ചാനല്‍ 50 ലക്ഷം രൂപ നല്‍കിയോ എന്ന് ചോദിച്ചു. 50 ലക്ഷമല്ല, അഞ്ച് ലക്ഷം പോലും നല്‍കി ഒരു ചാനലും കത്ത് വാങ്ങില്ലെന്നും നന്ദകുമാര്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് ചാനലിനെ താന്‍ അങ്ങോട്ട് സമീപിച്ചതാണ്. അതില്‍ ഒരു സാമ്പത്തിക ഇടപാടുമില്ല.ശരണ്യ മനോജ് ഈ ഇരയെ വിറ്റ് കാശുണ്ടാക്കുകയായിരുന്നു. ഈ കത്ത് തനിക്ക് നല്‍കിയത് ശരണ്യ മനോജ് ആയിരുന്നു. 50 ലക്ഷം എന്ന ആരോപണം ശരണ്യ മനോജ് പുകമറ സൃഷ്ടിക്കാന്‍ ഉന്നയിച്ചതാണ്. ഗണേഷ് കുമാര്‍ തന്നെ ഒരിക്കലും ബന്ധപ്പെട്ടിട്ടില്ല. അദ്ദേഹത്തിന്റെ പിതാവിനെ കുടുക്കിയതിനു പിന്നില്‍ താനുണ്ടെന്ന് ഗണേഷ് വിശ്വസിച്ചിരുന്നു. കത്ത് ഉണ്ടെന്ന് അറിഞ്ഞ് താനാണ് ശരണ്യ മനോജിനെ സമീപിച്ചത്. ശരണ്യ മനോജിന്റെ പക്കല്‍ കത്തുണ്ടെന്ന് അറിഞ്ഞാണ് അദ്ദേഹത്തെ വിളിച്ചത്. അദ്ദേഹം എറണാകുളത്ത് വന്നാണ് കത്ത് കൈമാറിയത്. ഈ റിപ്പോര്‍ട്ട് മാത്രമല്ല, സിബിഐയുടെ അഞ്ച് ക്ലോസര്‍ റിപ്പോര്‍ട്ട് കൂടിയുണ്ട്. അത് പുറത്തുവന്നാല്‍ പലര്‍ക്കും ബുദ്ധിമുട്ടാകും.ലാവലിന്‍ കേസില്‍ താന്‍ ഇടപെട്ടിട്ടില്ല. മറിച്ച് പിണറായിയെ ആരോ ധരിപ്പിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.സോളാര്‍ പീഡനക്കേസിലെ സിബിഐ റിപ്പോര്‍ട്ടില്‍ കഴിഞ്ഞ ദിവസം നിയമസഭയില്‍ അടിയന്തര പ്രമേയ ചര്‍ച്ചയില്‍ പ്രതിപക്ഷം നിയമസഭയില്‍ മുഖ്യമന്ത്രിയെ അടക്കം കടന്നാക്രമിച്ചതിനു പിന്നാലെയാണ് നന്ദകുമാര്‍ ഇന്ന് മാധ്യമങ്ങളെ കാണുന്നത്. പ്രതിപക്ഷത്തെ നേരിടാന്‍ ഭരണപക്ഷം ഉന്നയിച്ച ആരോപണങ്ങളാണ് നന്ദകുമാറും ഉന്നയിക്കുന്നത്. മറ്റൊരു വിഷയത്തില്‍ ഇന്ന് നിയമസഭ നിര്‍ത്തിവച്ച് ചര്‍ച്ച നടക്കാനിരിക്കേയാണ് നന്ദകുമാര്‍ കോണ്‍ഗ്രസ് നേതൃത്വത്തെ വെട്ടിലാക്കുന്ന വെളിപ്പെടുത്തലുമായി എത്തിയത്