ഫണ്ട് നല്‍കാന്‍ മാനേജ്‌മെന്റും ഗതാഗത വകുപ്പും തയ്യാറാവുന്നില്ലെങ്കില്‍ വലിയ വില നല്‍കേണ്ടിവരും; മുകേഷ്

കൊല്ലം: കൊല്ലത്തെ കെസ്ആർടിസി ബസ് സ്റ്റാൻഡ് കെട്ടിടവുമായി ബന്ധപ്പെട്ട് ഗതാഗതവകുപ്പിനെതിരെ വിമർശനവുമായി എം. മുകേഷ് എംഎൽഎ. കൊല്ലം നഗരത്തിലെ കെഎസ്ആർടിസി ബസ് സ്റ്റാന്റ് കെട്ടിടം അപകടാവസ്ഥയിൽ ആയതിനെ തുടർന്ന് എംഎൽഎ എന്ന നിലയിൽ പരമാവധി ഇടപെട്ടെന്നും കെട്ടിടനിർമാണത്തിനായി ഗതാഗത വകുപ്പിന് ഫണ്ട് ആവശ്യപ്പെട്ട് കത്ത് നൽകിയെന്നും മുകേഷ് പറഞ്ഞു. എന്നാൽ ഫണ്ട് അനുവദിച്ചുകിട്ടിയില്ലെന്നും അദ്ദേഹം ആരോപിച്ചു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

കൊല്ലം ഡിപ്പോയ്ക്ക് അടിയന്തര ആവശ്യം വാണിജ്യ സൗധമല്ല. യാത്രികർക്ക് സുരക്ഷിതമായും ഭയരഹിതമായും കയറി നിൽക്കാൻ കഴിയുന്ന മിനിമം സൗകര്യമാണ്. അത് നൽകാൻ മാനേജ്മെന്റും വകുപ്പും തയ്യാറാവുന്നില്ലെങ്കിൽ വലിയ വില നൽകേണ്ടിവരുമെന്ന് മുകേഷ് വ്യക്തമാക്കി.

നിരവധി പ്രാവശ്യം നിയമസഭയിൽ ഇതുമായി ബന്ധപ്പെട്ട് ചോദ്യങ്ങൾ ചോദിക്കുകയും വിഷയങ്ങൾ അവതരിപ്പിച്ച് ആയതിന്റെ ഗൗരവം ബോധ്യപ്പെടുത്താൻ പരിശ്രമിക്കുകയും ചെയ്തിട്ടുണ്ട്. ഒന്നും രണ്ടും മന്ത്രിസഭകളിലെ വകുപ്പ് മന്ത്രിമാരോട് നേരിട്ട് കണ്ട് ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചിട്ടുണ്ട്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

പറയാതെ വയ്യ…

കൊല്ലം നഗര ഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന കെഎസ്ആർടിസി ബസ്റ്റാൻഡ് കെട്ടിടം അപകടാവസ്ഥയിൽ ആണെന്ന് മനസ്സിലാക്കിയതിനു ശേഷം ഒരു എംഎൽഎ എന്ന നിലയിൽ ഇടപെടാവുന്നതിന്റെ പരമാവധി ഇടപെടുകയും. ആദ്യം എംഎൽഎ ഫണ്ടിൽ നിന്നും ഒരു കോടിയും പിന്നീട് ആറ് കോടിയും നൽകാം എന്നു പറഞ്ഞ് ബന്ധപ്പെട്ട വകുപ്പിന് കത്ത് നൽകുകയും ചെയ്യുകയുണ്ടായി.

നിരവധി പ്രാവശ്യം നിയമസഭയിൽ ഇതുമായി ബന്ധപ്പെട്ട് ചോദ്യങ്ങൾ ചോദിക്കുകയും വിഷയങ്ങൾ അവതരിപ്പിച്ച് ആയതിന്റെ ഗൗരവം ബോധ്യപ്പെടുത്താൻ പരിശ്രമിക്കുകയും ചെയ്തിട്ടുണ്ട്.
ഒന്നും രണ്ടും മന്ത്രിസഭകളിലെ വകുപ്പ് മന്ത്രിമാരോട് നേരിട്ട് കണ്ട് ബോധ്യപ്പെടുത്തിയിട്ടുണ്ട്……

കൊല്ലം ഡിപ്പോയ്ക്ക് അടിയന്തര ആവശ്യം വാണിജ്യ സൗധമല്ല… യാത്രികർക്ക് സുരക്ഷിതമായും ഭയരഹിതമായും കയറി നിൽക്കാൻ കഴിയുന്ന മിനിമം സൗകര്യമാണ്.

അത് നൽകാൻ മാനേജ്‌മെന്റും വകുപ്പും തയ്യാറാവുന്നില്ലെങ്കിൽ വലിയ വില നൽകേണ്ടിവരും.