സീറ്റ് വിഭജനത്തെ ചൊല്ലി ഭിന്നത : വാർത്താ സമ്മേളനം ബഹിഷ്ക്കരിച്ച് മമത ബാനർജി

സീറ്റ് വിഭജനത്തെ ചൊല്ലി ഇന്ത്യ സഖ്യത്തിൽ ഭിന്നത രൂപപ്പെട്ടതോടെ സംയുക്ത വാർത്ത സമ്മേളനം മമത ബാനർജി ബഹിഷ്‌ക്കരിച്ചു. കൃത്യ സമയത്തിനുള്ളിൽ സീറ്റ് വിഭജിനൽകണമെന്ന മമതയുടെ ആവശ്യത്തിന് കോൺഗ്രസ്‌ ഉൾപ്പെടെ മൗനം പാലിച്ചതോടെയാണ് മമതയുടെ പ്രതിഷേധം. എന്നാൽ ആർജെഡി, സമാജ് വാദി പാർട്ടികൾ മമതയുടെ നിലപാടിനോട് അനുകൂലിച്ചു.
മമതയുടെ പ്രതിഷേധത്തെ തുടർന്ന് ജാതി സെൻസസിൽ പ്രമേയം പാസാക്കാനും സാധിച്ചില്ല.

മുംബൈയിൽ വച്ച് ഇന്ത്യ മുന്നണിയിലെ നേതാക്കൾ നടത്തിയ കൂടിക്കാഴ്ചയിൽ ഇന്ത്യ സഖ്യത്തെ നയിക്കാന്‍ 14 അംഗ കോർഡിനേഷൻ കമ്മിറ്റി രൂപീകരിച്ചു. സമിതിക്ക് കൺവീനറും ഗാന്ധി കുടുംബത്തിൽ നിന്ന് അംഗങ്ങളോ ഇല്ല. കമ്മിറ്റിയിലെ മുതിർന്ന നേതാവ് ശരദ് പവാറാണ്. കെ സി വേണുഗോപാലാണ് കോൺഗ്രസ് പാര്‍ട്ടിയിൽ നിന്ന് സമിതിയിലുള്ളത്. തേജസ്വി യാദവും ഒമർ അബ്ദുള്ളയും ഡി രാജയും സമിതിയിലുണ്ട്. സിപിഎം പ്രതിനിധി ആരെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല.

പ്രതിപക്ഷ പാർട്ടികൾക്കിടയിലെ സീറ്റ് വിഭജനം സെപ്റ്റംബർ 30 നകം പൂർത്തിയാക്കാനും സമ്മേളനത്തിൽ ധാരണയായി. തെരഞ്ഞെടുപ്പ് നേരത്തെ നടന്നേക്കുമെന്ന് സൂചന കിട്ടിയതോടെയാണ് ഈ തീരുമാനങ്ങൾ.