മോസ്കോ : റഷ്യയുടെ ചാന്ദ്രദൗത്യമായ ലൂണ -25 ചന്ദ്രനിൽ തകർന്ന് വീണതിന് പിന്നാലെ കുഴഞ്ഞു വീണ മുതിർന്ന ശാസ്ത്രജ്ഞനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സോവിയറ്റ് യൂണിയന്റെ കാലം തൊട്ട് റഷ്യയുടെ സ്പേസ് ദൗത്യങ്ങളുടെ ഭാഗമായ ശാസ്ത്രജ്ഞൻ മിഖായേൽ മാറോവ് (90) നെയാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നീണ്ട 47 വർഷങ്ങൾക്ക് ശേഷം റഷ്യ അയച്ച ചാന്ദ്ര ദൗത്യമാണ് ചന്ദ്രനിൽ തകർന്ന് വീണത്.
ഇന്ത്യയുടെ ചന്ദ്രയാൻ -3 ന് മുൻപ് ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ലൂണ -25 ഇറങ്ങുമെന്നായിരുന്നു റഷ്യ കണക്കുകൂട്ടിയിരുന്നത്. ചാന്ദ്രദൗത്യത്തിലെ തിരിച്ചടി തന്നെയും ആരോഗ്യത്തെയും തകർത്തെന്നാണ് മിഖായേൽ പ്രതികരിച്ചത്. ‘ഞാൻ ആശുപത്രിയിൽ ചികിത്സയിലാണ്. ഇത് എന്റെ ജീവിതമായിരുന്നത് കൊണ്ടാണ് ഞാൻ വിഷമിക്കുന്നത്. എന്നെസംബന്ധിച്ച് ഞങ്ങളുടെ ചാന്ദ്ര ദൗത്യത്തിലെ അവസാന പ്രതീക്ഷയായിരുന്നു ഇത്. ഈ സംഭവം വളരെയേറെ വേദനാജനകമാണ്.’ എന്നിങ്ങനെയായിരുന്നു ക്രെംലിനിലെ ആശുപത്രിയിൽ നിന്നുള്ള മിഖായേലിന്റെ പ്രതികരണം.

