ന്യൂഡൽഹി: കേരളത്തിന് കൂടുതൽ സാമ്പത്തിക സഹായം അനുവദിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ഇടത് എംപിമാർ കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമനുമായി കൂടിക്കാഴ്ച നടത്തി. കേരളത്തിൽ നിന്നുള്ള ഇടതുപക്ഷ എംപിമാരായ എളമരം കരീം, ബിനോയ് വിശ്വം, ജോസ് കെ മാണി, വി ശിവദാസൻ, ജോൺ ബ്രിട്ടാസ്, എ എ റഹീം, പി സന്തോഷ്‌കുമാർ എന്നിവരാണ് ധനമന്ത്രിയെ കണ്ടത്. ജനക്ഷേമ പദ്ധതികളുടെ നടത്തിപ്പിലും, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിലും രാജ്യത്തിനാകെ മാതൃകയായ പ്രവർത്തനം കാഴ്ചവെക്കുന്ന സംസ്ഥാനമാണ് കേരളമെന്ന് എംപിമാർ പറഞ്ഞു.
സാമൂഹ്യ സുരക്ഷാ പെൻഷൻ ഉൾപ്പെടെയുള്ള പദ്ധതികളും ദാരിദ്ര്യ നിർമാർജനം, പൊതുവിപണിയിലെ വിലക്കയറ്റം തടയൽ മുതലായ പ്രവർത്തനങ്ങളും സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും കേരള സർക്കാർ മികച്ച രീതിയിലാണ് നടത്തിക്കൊണ്ടിരിക്കുന്നത്. കോവിഡ് ഉയർത്തിയ വെല്ലുവിളിയും ജിഎസ്ടി നഷ്ടപരിഹാരം നിർത്തലാക്കിയതിനെ തുടർന്ന് ഉടലെടുത്ത സാമ്പത്തിക ഞരുക്കവും കേന്ദ്ര ഗ്രാന്റുകളിൽ ഉണ്ടായ കുറവും സംസ്ഥാനത്തിന്റെ ധനസ്ഥിതിയെ സാരമായി ബാധിച്ചിട്ടുണ്ട്. ഓണം ഉൾപ്പെടെയുള്ള ആഘോഷങ്ങൾ വരാൻ പോകുന്ന സാഹചര്യത്തിൽ കേരളത്തിന് പ്രത്യേകമായ പരിഗണന നൽകി കൂടുതൽ സാമ്പത്തിക സഹായം അനുവദിക്കണമെന്ന് എംപിമാർ കേന്ദ്രമന്ത്രിയോട് ആവശ്യപ്പെട്ടു.

