സിഎംഡി ഒഴിയേണ്ട കാര്യമില്ല; രാജി വെക്കാനുള്ള ബിജു പ്രഭാകറിന്റെ ആവശ്യം നിരസിച്ച് സംസ്ഥാന സർക്കാർ

തിരുവനന്തപുരം: കെഎസ്ആർടിസി സിഎംഡി സ്ഥാനത്ത് നിന്ന് രാജി വെക്കാനുള്ള ബിജു പ്രഭാകറിന്റെ ആവശ്യം നിരസിച്ച് സംസ്ഥാന സർക്കാർ. ധനകാര്യ വകുപ്പ് ശമ്പളത്തിനുള്ള തുക വൈകിക്കുന്നതിന്റെ പേരിൽ സിഎംഡി ഒഴിയേണ്ട കാര്യമില്ലെന്നാണ് ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ നിലപാട്. നിലപാടാണ് ബിജു പ്രഭാകർ ഉന്നയിച്ച വിഷയങ്ങൾ ആന്റണി രാജു മുഖ്യമന്ത്രിയെ ധരിപ്പിച്ചിട്ടുണ്ട്.

ശമ്പള വിതരണം തടസപ്പെട്ടതോടെ ഒരുവിഭാഗം ജീവനക്കാർ ബിജു പ്രഭാകറിന്റെ വീട്ടിലേക്ക് മാർച്ച് നടത്തിയിരുന്നു. ഇതിനെ തുടർന്നാണ് ബിജു പ്രഭാകർ രാജി സന്നദ്ധത അറിയിച്ചത്. കോടതിയിൽ മറുപടി പറയേണ്ടി വരുന്ന സാഹചര്യമാണ് ഇതിന് പിന്നിലെ മറ്റൊരു കാരണം. ഉഴപ്പുന്ന ജീവനക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ബിജു പ്രഭാകർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കെഎസ്ആർടിസിയിൽ 1243 ജീവനക്കാർ ഡ്യൂട്ടിക്കായി വരുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

അവർ ഇടക്കിടക്ക് വന്നു ഒപ്പിട്ടുപോകും. അവരുടെ ലക്ഷ്യം പെൻഷൻ മാത്രമാണ്. അത്തരക്കാർ വിആർഎസ് എടുത്തു പോകണം. അത്തരക്കാർക്കെതിരെ പിരിച്ചു വിടൽ നടപടിയുണ്ടാകും. നോട്ടീസ് കൈപ്പറ്റാത്തവർ വരെയുണ്ട്. ഇവരെക്കുറിച്ച് പത്രത്തിൽ ഫുൾപേജ് പരസ്യം നൽകും. കൃത്യമായ നടപടിക്രമങ്ങൾ പാലിച്ചായിരിക്കും നടപടി. ഉഴപ്പുന്നവരുമായി ഇനിയും സഹിക്കാൻ കഴിയില്ല. അന്നന്നത്തെ ഭക്ഷണത്തിനു വേണ്ടി അധ്വാനിക്കുന്നവരുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.