വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ടെസ്റ്റിൽ കുതിച്ച് ഇന്ത്യ

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യയുടെ സര്‍വാധിപത്യം തുടരുകയാണ്. ഒന്നാം ഇന്നിങ്‌സില്‍ ആതിഥേയരെ 150 റണ്‍സില്‍ ചുരുട്ടിക്കൂട്ടിയ ഇന്ത്യ ബാറ്റിങ്ങിലും കസറുകയാണ്. രണ്ടാം ദിനം സ്റ്റംപെടുക്കുമ്പോള്‍ രണ്ട് വിക്കറ്റിന് 312 റണ്‍സെന്ന ശക്തമായ നിലയിലാണ് ഇന്ത്യ.

162 റണ്‍സിന്റെ ലീഡും ഇന്ത്യക്കുണ്ട്. എട്ട് വിക്കറ്റുകള്‍ കൈയിലിരിക്കെ കൂറ്റന്‍ ലീഡ് ഇന്ത്യ നേടുമെന്നുറപ്പാണ്. ദുര്‍ബലരായ വെസ്റ്റ് ഇന്‍ഡീസിന് ഒരു തരത്തിലും ഇന്ത്യക്ക് വെല്ലുവിളി ഉയര്‍ത്താനാവുന്നില്ല.യശ്വസി ജയ്‌സ്വാള്‍ (143) രോഹിത് ശര്‍മ (103) എന്നിവര്‍ സെഞ്ച്വറിയോടെ മിന്നിച്ചതാണ് ഇന്ത്യക്ക് കരുത്തായത്.

എന്നാല്‍ മൂന്നാം നമ്പര്‍ ചോദിച്ചുവാങ്ങിയ ശുബ്മാന്‍ ഗില്ലിന് പിഴച്ചു. 11 പന്ത് നേരിട്ട് വെറും 6 റണ്‍സുമായാണ് ഗില്‍ പുറത്തായത്. ഒരു ബൗണ്ടറി മാത്രമാണ് അദ്ദേഹം നേടിയത്. ചേതേശ്വര്‍ പുജാരക്ക് പകരക്കാരനായെത്തിയ ഗില്ലിന് മൂന്നാം നമ്പറില്‍ പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാനായില്ല. അതേ സമയം ഓപ്പണിങ്ങില്‍ ജയ്‌സ്വാള്‍ മിന്നിക്കുകയും ചെയ്തു