കേന്ദ്രമന്ത്രി വി.മുരളീധരനെതീരെ രംഗത്തെത്തി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ‘ചിലപ്പൻ കിളി’യെ പോലെ എന്തൊക്കെയോ പറയുന്ന മുരളീധരൻ കേരളത്തിൽ വരുന്നത് തന്നെ പ്രസ്താവന ഇറക്കാനാണെന്ന് ശിവൻകുട്ടി പരിഹസിച്ചു. എന്ത് അനുഭവ സമ്പത്താണ് മുരളീധരനുള്ളതെന്നും, മുരളീധരൻ മുൻകൈയെടുത്ത് കൊണ്ടുവന്ന ഏതെങ്കിലും ഒരു പദ്ധതിയുടെ പേര് പറയാമോയെന്നും ശിവൻകുട്ടി ചോദിച്ചു.
കേരളത്തിലെ ഏറ്റവും വലിയ പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയാണ് എം വി ഗോവിന്ദൻ മാസ്റ്റർ. ആ ഗോവിന്ദൻ മാസ്റ്ററെ കുറിച്ചാണ് വി മുരളീധരൻ ആക്ഷേപകരമായ കാര്യങ്ങൾ പറയുന്നത്. വി മുരളീധരന് പൊതുജന പിന്തുണ ഇല്ല.
ജനകീയ തെരഞ്ഞെടുപ്പുകളിൽ എപ്പോഴും പരാജയം അനുഭവിച്ചിട്ടുള്ള രാഷ്ട്രീയക്കാരനാണ് വി മുരളീധരൻ. ഏക സിവിൽ കോഡ് ബിജെപിയുടെ തെരഞ്ഞെടുപ്പ് അജണ്ടയാണ്. സമൂഹത്തെ ഭിന്നിപ്പിക്കാനുള്ള ഗൂഢ തന്ത്രം ഇതിന് പിന്നിലുണ്ടെന്നും ശിവൻകുട്ടി വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

