‘ഫ്‌ളഷ്’ ജൂണ്‍ 16-ന് തിയേറ്ററുകളില്‍

കൊച്ചി: ഐഷ സുല്‍ത്താന സംവിധാനം ചെയ്ത ചിത്രമായ ഫ്‌ളഷ് തിയേറ്ററുകളിലെത്തുന്നു. ജൂണ്‍ 16-ന് ചിത്രം റിലീസ് ചെയ്യുമെന്ന് നിര്‍മാതാവായ ബീനാ കാസിം കൊച്ചിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലൂടെ അറിയിച്ചു.

ലക്ഷദ്വീപില്‍ നിന്നുള്ള അടിയന്തര ചികിത്സ വേണ്ടി വരുന്ന രോഗികളെ വ്യോമമാര്‍ഗം കേരളത്തിലെത്തിക്കുന്ന സാഹചര്യം പ്രമേയമാക്കിയാണ് സംവിധായിക ചിത്രം ഒരുക്കിയിരുന്നത്. ചിത്രത്തിന്റെ റിലീസ് രാഷ്ട്രീയമായ എതിര്‍പ്പ് മൂലം നിര്‍മാതാവ് നീട്ടിക്കൊണ്ടു പോകുന്നതായി ഐഷ സുല്‍ത്താന ആരോപിച്ചിരുന്നു. എന്നാല്‍ ചിത്രം വഴി തനിക്ക് ആവശ്യമില്ലാത്ത രാഷ്ട്രീയ ശത്രുക്കളെ സൃഷ്ടിക്കാനാണ് സംവിധായക ശ്രമിച്ചതെന്ന് നിര്‍മാതാവായ ബീനാ കാസിം പറഞ്ഞു.

കേന്ദ്രസര്‍ക്കാരിനെതിരെ സംസാരിച്ചു എന്ന് ആരോപിച്ച് നിര്‍മാതാവ് ചിത്രത്തിന്റെ റിലീസ് തടഞ്ഞതായും എഡിറ്റിംഗില്‍ അടക്കം ഇടപെട്ടതായും ഐഷ സുല്‍ത്താന നേരത്തെ അറിയിച്ചിരുന്നു, സിനിമയിലുള്ള എയര്‍ ഇവാക്വേഷന്‍ യാഥാര്‍ത്ഥ്യമല്ല എന്നാണ് നിര്‍മാതാവിന്റെ വാദമെന്നും ഒന്നരവര്‍ഷം മുന്‍പ് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് കിട്ടിയ ചിത്രത്തിന്റെ റിലീസ് ഇനിയും വൈകിയാല്‍, പ്രസക്ത ഭാഗങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പങ്കുവെയ്ക്കുമെന്നും ഐഷ സുല്‍ത്താന വ്യക്തമാക്കിയിരുന്നു. എന്നാല്‍ ബിജെപി ലക്ഷദ്വീപ് ഘടകം സെക്രട്ടറിയുടെ ഭാര്യ ആയിട്ട് കൂടി തന്നെയാണ് താന്‍ ഐഷ സുല്‍ത്താനയുടെ ചിത്രം നിര്‍മിക്കാനിറങ്ങിയതെന്ന് ബീനാ കാസിം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മുന്‍പ് പറഞ്ഞതില്‍ നിന്ന് വ്യത്യസ്തമായ പല ഭാഗങ്ങളും ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിരുന്നതായും ഇത് വഴി തനിക്ക് അനാവശ്യ രാഷ്ട്രീയ ശത്രുക്കളെയുണ്ടാക്കാനാണ് സംവിധായിക ശ്രമിച്ചതെന്നും അവര്‍ തുടര്‍ന്നു.