ജിഎസ് പാട്ടീലിനെ മന്ത്രിയാക്കണം; സിദ്ധരാമയ്യയുടെ വീടിന് മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം

ബംഗളൂരു: കര്‍ണാടകയില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വീടിന് മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. മുതിര്‍ന്ന നേതാവും എംഎല്‍എയുമായ ജിഎസ് പാട്ടീലിന്റെ അനുയായികളാണ് പാട്ടീലിനെ മന്ത്രിയാക്കണമെന്ന ആവശ്യം ഉന്നയിച്ച് സിദ്ധരാമയ്യയുടെ വീടിന് മുന്നില്‍ പ്രതിഷേധിച്ചത്.

അതേസമയം, സംസ്ഥാനത്ത് അഞ്ച് വര്‍ഷവും സിദ്ധരാമയ്യ മുഖ്യമന്ത്രിയായി ഭരിക്കുമെന്ന് മന്ത്രി എംബി പാട്ടീല്‍ പറഞ്ഞു. ‘മുഖ്യമന്ത്രി പദവി കൈമാറ്റം 2.5 വര്‍ഷത്തിന് ശേഷം വേണോയെന്ന് തീരുമാനിക്കേണ്ടത് ഹൈക്കമാന്റാണ്. അങ്ങനെ ഒരു തീരുമാനവും ഹൈക്കമാന്റ് ഇതുവരെ പറഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ അഞ്ച് വര്‍ഷവും സിദ്ധരാമയ്യ തന്നെ സംസ്ഥാനത്ത് മുഖ്യമന്ത്രിയായി തുടരും’- അദ്ദേഹം വ്യക്തമാക്കി.

അതിനിടെ, കര്‍ണാടകയില്‍ സിദ്ധരാമയ്യ സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷമുള്ള ആദ്യ നിയമസഭാ സമ്മേളനം ഇന്ന് തുടങ്ങി. മൂന്ന് ദിവസത്തേക്കാണ് സമ്മേളനം നിശ്ചയിച്ചിരിക്കുന്നത്. പ്രോ ടൈം സ്പീക്കറായി ആര്‍ വി ദേശ്പാണ്ടേയെ തെരഞ്ഞെടുത്തു.