എസ്എഫ്‌ഐ ആള്‍മാറാട്ടം; കോണ്‍ഗ്രസ്- സിപിഎം ബന്ധം വ്യക്തമെന്ന് കെ. സുരേന്ദ്രന്‍

കാട്ടാക്കട ക്രിസ്ത്യന്‍ കോളേജിലെ എസ്എഫ്‌ഐ ആള്‍മാറാട്ടത്തില്‍ പൊലീസ് കേസെടുക്കാത്തത് നിയമലംഘനമെന്ന വിമര്‍ശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ രംഗത്ത്.

കെ. സുരേന്ദ്രന്റെ പ്രസ്താവന

‘എസ്എഫ്‌ഐ നേതാവിന്റെ ആള്‍മാറാട്ടത്തിന് കൂട്ടുനിന്നത് കോണ്‍ഗ്രസിന്റെ അദ്ധ്യാപക സംഘടനയുടെ ജില്ലാ നേതാവായ പ്രിന്‍സിപ്പാലാണ്. ഇതില്‍ നിന്നും സംഭവത്തിലെ കോണ്‍ഗ്രസ്- സിപിഎം ബന്ധം വ്യക്തമാണ്. ഇരുകൂട്ടരും സ്ഥിരമായി ചെയ്തുവരുന്ന തട്ടിപ്പാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്. പ്രഥമദൃഷ്ട്യാ കേസെടുക്കേണ്ട സംഭവത്തില്‍ ഇതുവരെ കേസെടുക്കാന്‍ പൊലീസ് തയ്യാറാവാത്തത് രാഷ്ട്രീയ സമ്മര്‍ദ്ദം മൂലമാണ്. ആള്‍മാറാട്ടം, വിശ്വാസവഞ്ചന, ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍ എന്നിവയില്‍ ഇതുവരെ കേസെടുക്കാന്‍ പൊലീസ് തയ്യാറാവാത്തത് നിയമവിരുദ്ധമാണ്. അന്വേഷണം നടത്താന്‍ സംസ്ഥാന പൊലീസ് മേധാവിക്കും ജില്ലാ പൊലീസ് മേധാവിക്കും കാട്ടാക്കട പൊലീസിനും കേരള സര്‍വകലാശാല രജിസ്ട്രാര്‍ പരാതി നല്‍കിയിട്ടുണ്ട്. യുയുസി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങളാണ് സര്‍വകലാശാലയ്ക്ക് നല്‍കിയിരിക്കുന്നതെന്നും ഇത് കോളേജിന്റെയും സര്‍വകലാശാലയുടെയും പ്രതിച്ഛായയ്ക്കും അന്തസിനും കോട്ടമുണ്ടാക്കിയതായും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. എബിവിപിയും പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ സംഭവത്തില്‍ ഉന്നതതല ഗൂഢാലോചന ഉള്ളതുകൊണ്ടാണ് പൊലീസ് നിഷ്‌ക്രിയത്വം കാണിക്കുന്നത്. സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും ഭാഗത്ത് നിന്നും പ്രതിക്ക് വേണ്ടി സമ്മര്‍ദ്ദം ഉയരുന്നുണ്ട്.’