സ്‌റ്റൈല്‍ മന്നന്‍ കളമൊഴിയുന്നു

ചെന്നൈ: സ്‌റ്റൈല്‍ മന്നന്‍ രജനീകാന്ത് അരനൂറ്റാണ്ടോളം നീണ്ട സിനിമാ അഭിനയജീവിതം അവസാനിപ്പിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ഓഗസ്റ്റില്‍ പ്രദര്‍ശനത്തിനെത്തുന്ന ‘ജയിലര്‍’ കൂടാതെ രണ്ടു ചിത്രങ്ങളില്‍ കൂടി അഭിനയിച്ച ശേഷം സിനിമയോട് വിടപറയുമെന്നാണ് സൂചന.

സംവിധായകന്‍ ടി.ജെ ജ്ഞാനവേലിന്റെ പുതിയ ചിത്രത്തില്‍ രജനിയായിരിക്കും നായകന്‍. അതിനു ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമുണ്ടാകും. ഇതോടെ അഭിനയം നിര്‍ത്താനാണ് തീരുമാനം. ലോകേഷിന്റെ ചിത്രത്തില്‍ രജനി അഭിനയിക്കുന്നതിന് ധാരണയായെന്നും അത് അദ്ദേഹത്തിന്റെ അവസാന ചിത്രമായിരിക്കുമെന്ന് പറയപ്പെടുന്നതായും സംവിധായകനും നടനുമായ മിഷ്‌കിന്‍ പറഞ്ഞു.

2017-ല്‍ രാഷ്ട്രീയപ്രവേശം പ്രഖ്യാപിച്ച രജനി പാര്‍ട്ടി രൂപവത്കരണത്തോടെ അഭിനയം അവസാനിപ്പിക്കാന്‍ ഒരുങ്ങിയതാണ്. എന്നാല്‍, രാഷ്ട്രീയപ്രവേശം ഉപേക്ഷിച്ചതോടെ വീണ്ടും സിനിമയില്‍ സജീവമാകുകയായിരുന്നു. കെ. ബാലചന്ദര്‍ സംവിധാനം ചെയ്ത ‘അപൂര്‍വ രാഗങ്ങള്‍'(1975) ആണ് രജനീകാന്തിന്റെ ആദ്യ ചിത്രം. ജയിലര്‍ 169-ാം ചിത്രമാണ്.