അപകടത്തില്‍പെട്ട ആളുകളുടെ കൃത്യമായ കണക്ക് ലഭ്യമായിട്ടില്ല; കാണാതായവരെ കുറിച്ച് വിവരമറിയിക്കണമെന്നും റവന്യൂ മന്ത്രി

മലപ്പുറം: താനൂര്‍ ബോട്ടപകടത്തില്‍പെട്ട ആളുകളുടെ കൃത്യമായ കണക്ക് വിവരം ലഭ്യമായിട്ടില്ലെന്ന് റവന്യൂ മന്ത്രി കെ രാജന്‍ അറിയിച്ചു.

‘അപകടത്തില്‍പെട്ടത് സ്വകാര്യ ബോട്ടായതിനാല്‍ കൃത്യമായ കണക്ക് ലഭ്യമായിട്ടില്ല. ബോട്ടില്‍ അമ്പതിലധികം പേര്‍ ഉണ്ടായിരുന്നതായാണ് സ്ഥിരീകരിക്കാത്ത വിവരം. 23പേര്‍ മരിച്ചു. 10പേരെ രക്ഷിക്കുകയും ചെയ്തു. അഞ്ചുപേര്‍ അപകടം നടന്ന സ്ഥലത്ത് നിന്ന് നീന്തിക്കയറിയെന്നും വിവരമുണ്ട്. കാണാതായവരെ കുറിച്ച് ജനം വിവരമറിയിക്കണം. പൂരപ്പുഴ ഭാഗത്തേക്ക് ഇന്നലെ വന്ന ശേഷം ആരെയെങ്കിലും കാണാതായിട്ടുണ്ടെങ്കില്‍ തൊട്ടടുത്ത പൊലീസ് സ്റ്റേഷനില്‍ ഈ വിവരം കൈമാറണം. എത്ര ടിക്കറ്റ് എടുത്തുവെന്നോ, എത്രപേര്‍ ബോട്ടില്‍ കയറിയെന്നോ വ്യക്തമായിട്ടില്ല. രക്ഷാപ്രവര്‍ത്തനത്തിനാണ് മുഖ്യപരിഗണന നല്‍കിയതെന്നും ബോട്ട് സര്‍വീസുമായി ബന്ധപ്പെട്ട പരാതികള്‍ പിന്നീട് പരിഗണിക്കും’- മന്ത്രി വ്യക്തമാക്കി.

അതേസമയം, ജില്ലാ കളക്ടറുടെ അഭ്യര്‍ത്ഥന പ്രകാരം ഇന്ത്യന്‍ നേവി സംഘം സ്ഥലത്തെത്തി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ ഉള്‍വലിവുള്ളത് തെരച്ചിലിനെ ബാധിക്കുന്നതായി ദേശീയ ദുരന്ത നിവാരണ സേന അധികൃതര്‍ പറഞ്ഞു.