ബജ്‌റംഗ്ദളിനെ ഹനുമാനോട് ഉപമിച്ച പ്രധാനമന്ത്രി മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ്‌

ബംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വിശ്വഹിന്ദു പരിഷത്തിന്റെ യുവജന സംഘടനയായ ബജ്‌റംഗ്ദളിനെ ഹനുമാനോട് ഉപമിച്ച പ്രധാനമന്ത്രി മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ്.

‘നേരത്തേ കോണ്‍ഗ്രസ് ശ്രീരാമനെ ഒതുക്കി. ഇപ്പോഴിതാ ഹനുമാനെ അഥവാ ‘ബജ്‌റംഗ് ബലി’ എന്ന് വിളിക്കുന്നവരെ ഒതുക്കാനാണ് അവര്‍ ലക്ഷ്യമിടുന്നത്. കോണ്‍ഗ്രസിന് രാമനോടും ഇപ്പോള്‍ ഹനുമാന്‍ ഭക്തരോടുമുള്ള എതിര്‍പ്പ് ദൗര്‍ഭാഗ്യകരമാണ്’- ഇതായിരുന്നു മോദിയുടെ പ്രസ്താവന.

അതേസമയം, കര്‍ണാടകയിലെ ബിജെപി സര്‍ക്കാരിന്റെ അഴിമതിയെക്കുറിച്ച് സംസാരിക്കാന്‍ പ്രധാനമന്ത്രി തയ്യാറായില്ലെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ട്വീറ്റിലൂടെ ആരോപിച്ചു. ‘വിലക്കയറ്റം, തൊഴിലില്ലായ്മ, സ്വത്ത് സമ്പാദനം എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ ധ്രുവീകരണം നടത്താനാണ് അവരുടെ ശ്രമം. വിദ്വേഷവും ശത്രുതയും പ്രചരിപ്പിക്കുന്ന വ്യക്തിയെയോ സംഘടനയെയോ നിയമാനുസൃതമായി ശിക്ഷിക്കേണ്ടതാണ്. എന്നാല്‍, രാജ്യത്ത് നിലവിലുള്ള നിയമവ്യവസ്ഥ പിന്തുടരാന്‍ പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ ഒരുക്കമല്ല. ധര്‍മത്തിന്റെയും പ്രതിജ്ഞാബദ്ധതയുടെയും പ്രതീകമാണ് ഹനുമാന്‍. സേവനവും ത്യാഗവുമാണ് ഹനുമാന്‍ പ്രതിനിധീകരിക്കുന്നത്. അത്തരത്തിലുള്ള ഹനുമാനെ ഒരു വ്യക്തിയോടോ സംഘടനയോടോ ഉപമിക്കുന്നത് ഹനുമാന്‍ ഭക്തരുടെ വികാരത്തെ വ്രണപ്പെടുത്തുന്നതാണ്’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസിന്റെ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങള്‍

ബജ്‌റംഗ് ദളിനെ നിരോധിക്കും

എല്ലാവര്‍ക്കും 200 യൂണിറ്റ് സൗജന്യ വൈദ്യുതി

ബിപിഎല്‍ കുടുംബങ്ങള്‍ക്ക് മാസം10 കിലോ ഭക്ഷ്യധാന്യം

ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര

സംവരണപരിധി 70%ആക്കി ഉയര്‍ത്തും

മുസ്ലിം സംവരണം പുനഃസ്ഥാപിക്കും.

തൊഴില്‍ രഹിതരാബിരുദധാരിക്ക് 3000രൂപ സഹായം

മത്സ്യത്തൊഴിലാളികള്‍ക്ക് 500 ലിറ്റര്‍ നികുതി രഹിത ഡീസല്‍

രാത്രി ഡ്യൂട്ടിയിലുള്ള പോലീസുകാര്‍ക്ക് 5,000 രൂപ അലവന്‍സ്

എല്ലാവിഭാഗങ്ങളുടേയും സംവരണം വര്‍ദ്ധിപ്പിക്കും

5000കോടിയുടെ കാര്‍ഷിക നഷ്ടപരിഹാര ഫണ്ട്