തിരുവനന്തപുരം: എഐ ക്യാമറ ഇടപാടിൽ കെൽട്രോൺ ഉപകരാർ നൽകിയതിൽ തെറ്റില്ലെന്ന് വ്യവസായ മന്ത്രി പി രാജീവ്. കെൽട്രോൺ നടത്തിയ സുതാര്യമായ നടപടികളുടെ രേഖകൾ പൊതുജനമധ്യത്തിൽ വരും. ഉപകരാർ സംബന്ധിച്ച വ്യവസ്ഥകൾ പാലിച്ചിട്ടുണ്ടെന്നാണ് മനസ്സിലാക്കുന്നതെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, ‘സേഫ് കേരള’ പദ്ധതിയിൽ നിർമ്മിതി ബുദ്ധി ഉപയോഗിച്ചുള്ള ക്യാമറകൾ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് കെൽട്രോണിന് എതിരെ ഉയർന്ന ആരോപണങ്ങൾ പരിശോധിക്കാൻ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷിനെ ചുമതലപ്പെടുത്തിയതായി പി രാജീവ് വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു.
മികച്ച പൊതുമേഖലാ സ്ഥാപനമാണ് കെൽട്രോൺ. ഇപ്പോൾ വീണ്ടെടുക്കലിന്റേയും മുന്നേറ്റത്തിന്റേയും കാലത്തിലൂടെയാണ് സ്ഥാപനം കടന്നുപോകുന്നത്. ‘വിക്രാന്തും’ ‘എസ്.എൽ.വി’ യും ഉൾപ്പെടെ പല പ്രധാന പദ്ധതികളുടേയും ഘടകങ്ങൾ കെൽട്രോൺ സ്വന്തമായി നിർമ്മിച്ച് നൽകിയതാണ്. ആ രീതിയിൽ മുന്നേറുമ്പോൾ കെൽട്രോണിന് എതിരായ ആക്രമണം മികവിനെ ദുർബലപ്പെടുത്തുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
വസ്തുതകൾ കാണാതെ പുകമറ സൃഷ്ടിക്കലാണ് ഇപ്പോൾ നടക്കുന്നത്. ആരോപണം ഉയർന്നപ്പോൾ തന്നെ വ്യവസായ വകുപ്പ് കെൽട്രോണിൽ നിന്ന് പ്രാഥമിക റിപ്പോർട്ട് തേടുകയും കെൽട്രോൺ അത് നൽകുകയും ചെയ്തിട്ടുണ്ട്. നിയമാനുസരണമാണ് കാര്യങ്ങൾ ചെയ്തിട്ടുള്ളത്. ക്യാമറകൾ വാങ്ങിയത് സംബന്ധിച്ച എല്ലാ ടെൻഡർ നടപടികളും വിവരങ്ങളും പൊതുജനമധ്യത്തിൽ ലഭ്യമാണ്. ഇക്കാര്യത്തിൽ സർക്കാരിന് ഒന്നും മറച്ചുവെക്കാൻ ഇല്ലെന്നും മന്ത്രി വ്യക്തമാക്കി.
ക്യാമറയുടെ 12 ഓളം ഘടകങ്ങളിൽ നാലെണ്ണമാണ് കെൽട്രോൺ സ്വന്തമായി നിർമ്മിച്ചത്. കരാർ നൽകിയത് സംബന്ധിച്ച വിവരങ്ങളും പൊതുജനമധ്യേ ഉണ്ട്. ഇക്കാര്യം കെൽട്രോൺ വെബ്സൈറ്റിലും പ്രസിദ്ധീകരിക്കും. ക്യാമറകൾ സ്ഥാപിച്ച് വെറും ഒരാഴ്ചക്കുള്ളിൽ റോഡുകളിലെ നിയമലംഘനങ്ങളുടെ എണ്ണം ഒന്നേകാൽ ലക്ഷത്തോളം കുറഞ്ഞതായി മന്ത്രി ചൂണ്ടിക്കാട്ടി.

