‘കൂലിയാവശ്യപ്പെട്ടതിന് തൊഴിലാളിയെ നാടുകടത്തുന്നതാണ് പിണറായി മോഡല്‍ കമ്മ്യൂണിസം’: വി. മുരളീധരന്‍

തിരുവനന്തപുരം: ശമ്ബളം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച കെഎസ്ആര്‍ടിസി വനിതാ കണ്ടക്ടറെ സ്ഥലംമാറ്റിയതില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ കേന്ദ്രമന്ത്രി വി. മുരളീധരന്‍. ‘തൊഴിലാളി വര്‍ഗ പാര്‍ട്ടിയെന്നതിനെക്കാള്‍ തൊഴിലാളി വിരുദ്ധ പാര്‍ട്ടി’യെന്നതാണ് സിപിഎമ്മിന് ചേരുന്ന തലവാചകമെന്ന് മുരളീധരന്‍ ഫേസ്ബുക്കില്‍ വിമര്‍ശിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

പിണറായി ഭരണത്തില്‍ ”എല്ലാം ശരിയായി ” എന്ന് മനസിലാക്കാന്‍ ഈ ഒരൊറ്റ വാര്‍ത്തമതി…! ജോലിക്ക് കൂലിയാവശ്യപ്പെട്ടതിന് തൊഴിലാളിയെ നാടുകടത്തുന്നതാണ് പിണറായി മോഡല്‍ കമ്മ്യൂണിസം. പാര്‍ട്ടി സെക്രട്ടറിയുടെ ജാഥയില്‍ പങ്കെടുത്തില്ലെങ്കില്‍ കുട്ടനാട്ടിലെ കര്‍ഷകത്തൊഴിലാളികളുടെ തൊഴില്‍ പോകുമെന്ന് ഭീഷണിപ്പെടുത്തിയതും ഇതേ സിപിഎം തന്നെ.

‘തൊഴിലാളി വര്‍ഗ പാര്‍ട്ടിയെന്നതിനെക്കാള്‍ തൊഴിലാളി വിരുദ്ധ പാര്‍ട്ടി’യെന്നതാണ് സിപിഎമ്മിന് ചേരുന്ന തലവാചകം. സമരങ്ങളുടെ പേരില്‍ നിയമസഭയടക്കം കോടിക്കണക്കിന് രൂപയുടെ പൊതുമുതല്‍ നശിപ്പിച്ച ചരിത്രമുള്ള പാര്‍ട്ടി നയിക്കുന്ന സര്‍ക്കാരാണ് പ്രതിഷേധ ബാഡ്ജ് ധരിച്ചതിന് തൊഴിലാളിക്കെതിരെ പ്രതികാര നടപടി സ്വീകരിച്ചത്. പണിമുടക്കിയല്ല, പണിയെടുത്തു കൊണ്ടാണ് അഖില എസ്.നായര്‍ പ്രതിഷേധിച്ചത്.

തൊട്ടതിനും പിടിച്ചതിനും ദേശീയപണിമുടക്ക് പ്രഖ്യാപിച്ച് ജനത്തെ പെരുവഴിയിലാക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കണ്ടു പഠിക്കേണ്ട പ്രതിഷേധ രീതി. മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും വിദേശയാത്രയ്ക്കും ആഡംബര വാഹനങ്ങള്‍ക്കും യുവജന കമ്മിഷന്‍ അധ്യക്ഷയുടെ ശമ്ബളത്തിനും മന്ത്രിമാരുടെ സ്റ്റാഫിന്റെ പെന്‍ഷനും മറ്റുമായി കോടികള്‍ ധൂര്‍ത്തടിയ്ക്കുന്ന നാട്ടിലാണ് ജീവിത പ്രാരാബ്ധങ്ങള്‍ ചൂണ്ടിക്കാട്ടി അഖില പ്രതിഷേധിക്കുന്നതെന്നുമോര്‍ക്കണം.

പ്രിയ സഹോദരിയുടെ പോരാട്ടത്തിന് എല്ലാ പിന്തുണയും…