കേരളം കടുത്ത സാമ്ബത്തിക പ്രതിസന്ധിയില്‍; 4263 കോടി കടമെടുക്കാനൊരുങ്ങി സര്‍ക്കാര്‍

തിരുവനന്തപുരം: കേരളം കടുത്ത സാമ്ബത്തിക പ്രതിസന്ധി നേരിടുന്നതിനാല്‍ 4263 കോടി കൂടി കടമെടുക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഇതെന്നാണ് ഔദ്യോഗിക വിശദീകരണം. ധനവിനിയോഗം നിയന്ത്രിക്കാന്‍ 10 ലക്ഷംരൂപയ്ക്ക് മുകളിലുള്ള ബില്ലുകള്‍ ധനവകുപ്പിന്റെ അനുമതിയില്ലാതെ മാറ്റരുതെന്ന് നിര്‍ദ്ദേശമുണ്ട്. കൂടാതെ, ട്രഷറി അക്കൗണ്ടില്‍ നിന്ന് 25 കോടിരൂപയില്‍ കൂടുതല്‍ പിന്‍വലിക്കാന്‍ വിവിധ സ്ഥാപനങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.

സംസ്ഥാനം സാമ്ബത്തിക ആഘാതത്തില്‍ നിന്നും കരകയറി വളര്‍ച്ചയുടെ പാതയില്‍ എത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ധനനയം വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുമെന്നും മന്ത്രി കെ. എന്‍ ബാലഗോപാല്‍ അറിയിച്ചു. പത്താം ധനകാര്യ കമീഷന്റെ സമയത്ത് 3.875 ശതമാനമായിരുന്ന കേരളത്തിന്റെ വിഹിതം. പതിനാലാം ധനകാര്യ കമീഷന്റെ കാലയളവില്‍ 2.5 ശതമാനമായി കുറഞ്ഞു. പതിനഞ്ചാം ധനകാര്യ കമീഷന്റെ കാലയളവില്‍ 1.925 ശതമാനമായി കുറയുകയും ചെയ്തു. ഈ സാഹചര്യത്തില്‍ നികുതി പിരിവ് കാര്യക്ഷമമാക്കി സംസ്ഥാനത്തിന്റെ വരുമാനം വര്‍ധിപ്പിക്കുന്നതിന് അടിയന്തരപ്രാധാന്യം നല്‍കി വിവിധ പദ്ധതികള്‍ വിഭാവനം ചെയ്തു. അതിന്മേല്‍ നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, കിഫ്ബി എടുത്ത വായ്പയില്‍, തിരിച്ചടച്ച തുക സംസ്ഥാനത്തിന്റെ വായ്പാ കണക്കില്‍ നിന്ന് ഒഴിവാക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. കേന്ദ്രം ഇത് അനുവദിച്ചാല്‍ സംസ്ഥാനത്തിന് ഈ സാമ്ബത്തിക വര്‍ഷം 2000 കോടി രൂപ കൂടി കടമെടുക്കാന്‍ സാധിക്കും. ഈ മാസം ശമ്ബളത്തിനും പെന്‍ഷനുമൊക്കെയായി 22,000 കോടി രൂപയോളം കേരളം കണ്ടെത്തണം. കിഫ്ബിയും ക്ഷേമപെന്‍ഷന്‍ വിതരണം സുഗമമായി നടക്കാന്‍ രൂപീകരിച്ച പെന്‍ഷന്‍ കമ്ബനിയും എടുത്ത വായ്പ സംസ്ഥാനത്തിന്റെ വായ്പയുടെ കണക്കില്‍ കേന്ദ്രം ഉള്‍പ്പെടുത്തിയതോടെയാണ് പ്രതിസന്ധി കടുത്തത്. ഇതോടെ സംസ്ഥാനത്തിന് വായ്പയെടുക്കാവുന്ന തുക വെട്ടിക്കുറയ്ക്കുകയായിരുന്നു.