കേരള സര്‍വകലാശാല കേസ്: ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാനൊരുങ്ങി ഗവര്‍ണര്‍

കേരള സര്‍വകലാശാലാ സെനറ്റംഗങ്ങളെ പുറത്താക്കിയതും സെര്‍ച്ച് കമ്മിറ്റി രൂപവത്കരിച്ചതുമായ ഗവര്‍ണറുടെ നടപടി വെള്ളിയാഴ്ച ഹൈക്കോടതി റദ്ദാക്കിയതിന് പിന്നാലെ അപ്പീല്‍ നല്‍കാനൊരുങ്ങി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സിംഗിള്‍ ബെഞ്ച് വിധി ചോദ്യം ചെയ്ത് ഡിവിഷന്‍ ബെഞ്ചിനു മുമ്പാകെ ഹര്‍ജി നല്‍കാനാണ് തീരുമാനം.

അതേസമയം, ഒപ്പിടാത്ത ബില്ലുകളില്‍ തീരുമാനം എടുക്കാന്‍ ഗവര്‍ണര്‍ നിയമോപദേശകരുടെ യോഗം വിളിച്ചു. ലോകായുക്ത, ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ നീക്കല്‍ ഉള്‍പ്പടെയുള്ള 6 ബില്ലുകളാണ് നിലവില്‍ ഒപ്പിടാനുള്ളത്.

സെനറ്റംഗങ്ങള്‍ തനിക്കെതിരെ നിഴല്‍ യുദ്ധം നടത്തുകയാണെന്ന് ഗവര്‍ണര്‍ നേരത്തെ ആരോപിച്ചിരുന്നു. വിസിയെ തെരഞ്ഞെടുക്കാനുള്ള സര്‍ച്ച് കമ്മിറ്റി രൂപീകരിക്കാന്‍ ഗവര്‍ണര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, സെനറ്റ് അംഗങ്ങള്‍ തീരുമാനമെടുക്കാതെ നീട്ടിക്കൊണ്ടു പോയതോടെയാണ് ആരിഫ് മുഹമ്മദ് ഖാന്‍ സെനറ്റ് അംഗങ്ങളെ പിന്‍വലിച്ചത്.