കൊല്ലപ്പെടുമെന്ന് ഉറപ്പ്; കോടതി നടപടികള്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയാക്കണമെന്ന്‌ ഇമ്രാന്‍ ഖാന്‍

ലാഹോര്‍: താന്‍ കൊല്ലപ്പെടുമെന്ന് ഉറപ്പാണെന്നും അതിനാല്‍ കോടതി നടപടികള്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയാക്കണമെന്നും പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രിയും പിടിഐ പാര്‍ട്ടിയുടെ നേതാവുമായ ഇമ്രാന്‍ ഖാന്‍ ചീഫ് ജസ്റ്റിസ് ഉമര്‍ ആറ്റ ബന്ദിയാലിനോട് ആവശ്യപ്പെട്ടു.

‘ഇനിയും കോടതിയില്‍ ഹാജരായാല്‍ കൊല്ലപ്പെടും. കേസുകള്‍ ഒരുമിച്ച് ആക്കണമെന്നും നടപടികള്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയാക്കണം. തോഷിയാന കേസില്‍ ശനിയാഴ്ച്ച ഇസ്ലാമാബാദ് കോടതിയില്‍ ഹാജരായപ്പോള്‍ 20 അജ്ഞാതര്‍ ചുറ്റിലുമുണ്ടായി. ഇക്കാര്യം ഇന്റലിജന്റ്‌സാണ് അറിയിച്ചത്. പൊലീസും ജനങ്ങളും തമ്മില്‍ ഏറ്റുമുട്ടി എന്നെ ഇല്ലാതാക്കാനാണ് ശ്രമം. കോടതി വളപ്പിലേക്ക് കടക്കുമ്പോഴുണ്ടായ കാര്യങ്ങളാണിത്. ഇത്തരമുള്ള സംഘര്‍ഷത്തില്‍ ഇല്ലാതാക്കാണ് ശ്രമിക്കുന്നത്. എന്നാല്‍, അള്ളാഹുവിന്റെ സംരക്ഷണം കൊണ്ടാണ് രക്ഷപ്പെട്ടത്’- സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ പങ്കുവെച്ച് ഇമ്രാന്‍ഖാന്‍ ചൂണ്ടിക്കാട്ടി.

അതേസമയം, ഇമ്രാന്‍ഖാന്റെ പാര്‍ട്ടിയായ പാക്കിസ്താന്‍ തെഹ്രീകെ ഇന്‍സാഫിനെ (പിടിഐ) പാകിസ്താനില്‍ നിരോധിക്കുന്നതുമായി ബന്ധപ്പെട്ട് ഷെഹ്ബാസ് ഷെരീഫിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ചര്‍ച്ചകള്‍ നടത്തുന്നതായി പാകിസ്താന്‍ ആഭ്യന്തര മന്ത്രി റാണാ സനുവല്ല കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇമ്രാന്റെ വീട്ടില്‍ നിന്ന് പൊലീസ് ആയുധങ്ങളും പെട്രോള്‍ ബോംബുകളും പിടിച്ചെടുത്തെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് നിരോധിക്കാനുള്ള നീക്കമെന്നും റാണാ സനുവല്ല പറഞ്ഞു. പാക്കിസ്താന്‍ തെഹ്രീകെ ഇന്‍സാഫിനെ (പിടിഐ) നിരോധിത സംഘടനയായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കും. ഇതിന് വിദഗ്ധരുമായി കൂടിയാലോചിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.