തിരുവനന്തപുരം: കോഴിക്കോട് മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ കഴിഞ്ഞ് മണിക്കൂറുകൾക്കുളളിൽ യുവതി പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ ഇടപെടലുമായി ആരോഗ്യമന്ത്രി വീണാ ജോർജ്. സംഭവത്തിൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ വീണാ ജോർജ് നിർദ്ദേശിച്ചു. വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്കാണ് മന്ത്രി ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്.
ശസ്ത്രക്രിയ കഴിഞ്ഞ യുവതിയോട് ആശുപത്രിയിലെ ജീവനക്കാരനാണ് ലൈംഗികാതിക്രമം നടത്തിയത്. അതേസമയം, ആഭ്യന്തര അന്വേഷണത്തിനായി മൂന്നംഗ സമിതിയെ രൂപീകരിച്ചിരിക്കുകയാണ്. മെഡിക്കൽ കോളേജ് അഡീഷണൽ സൂപ്രണ്ട്, ആർഎംഒ, നഴ്സിങ് ഓഫീസർ തുടങ്ങിയവരാണ് സമിതിയിലെ അംഗങ്ങൾ.
തൈറോയ്ഡ് ശസ്ത്രക്രിയ കഴിഞ്ഞ് സർജിക്കൽ ഐസിയുവിന് പുറത്ത് വിശ്രമിക്കുകയായിരുന്ന യുവതിയെയാണ് മെഡിക്കൽ കോളേജ് അറ്റന്റർ പീഡിപ്പിച്ചത്. ശനിയാഴ്ച്ചയായിരുന്നു സംഭവം. അർദ്ധബോധാവസ്ഥയിലായിരുന്ന യുവതി പ്രതികരിക്കാൻ കഴിയുന്ന അവസ്ഥയിലായിരുന്നില്ല. പിന്നീട് യുവതി ബന്ധുക്കളോട് താൻ നേരിട്ട പീഡനത്തെക്കുറിച്ച് പറയുകയും ബന്ധുക്കൾ പോലീസിനെ വിവരം അറിയിക്കുകയുമായിരുന്നു.
തുടർന്ന് പോലീസ് സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇയാൾ ഒളിവിലാണെന്നും പോലീസ് വ്യക്തമാക്കി.