ഐ.എസ്.എല്ലില്‍ ഇന്ന് കലാശപ്പോര്‌

പനാജി: ഐ.എസ്.എല്ലിന്റെ പുതിയ രാജാക്കന്മാരെ ഇന്നറിയാം. ഇന്ന് വൈകീട്ട് ഏഴരയ്ക്ക് ഗോവയിലെ ഫത്തോര്‍ദ സ്റ്റേഡിയത്തിലാണ് തീപ്പാറും കലാശപ്പോരാട്ടത്തിന് കിക്കോഫ്.

2020 ജനുവരിയിലാണ് മോഹന്‍ബഗാനുമായി എ.ടി.കെ ലയിക്കുന്നത്. ഇതിനുമുന്‍പ് മൂന്നുതവണ ഐ.എസ്.എല്‍ ജേതാക്കളായിരുന്നു എ.ടി.കെ. അതേസമയം, 2018-19 സീസണിലെ ചാംപ്യന്മാരായിരുന്നു ബംഗളൂരു എഫ്.സി. സീസണില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ രണ്ടുതവണ ഏറ്റുമുട്ടിയപ്പോഴും എ.ടി.കെ ബെംഗളൂരുവിനെ തോല്‍പിച്ചിരുന്നു. ഇതിനുമുന്‍പ് ആറുതവണ ഇരുടീമും നേര്‍ക്കുനേര്‍ വന്നപ്പോഴും ഒരൊറ്റ മത്സരം മാത്രമാണ് ബംഗളൂരുവിന് ജയിക്കാനായത്. അതിനാല്‍, ഫൈനലില്‍ മാനസികമായ മേധാവിത്വം എ.ടി.കെയ്ക്കായിരിക്കും.

സെമിയില്‍ നിലവിലെ ചാംപ്യന്മാരായ ഹൈദരാബാദിനെ ഷൂട്ടൗട്ടില്‍ മറികടന്നാണ് എ.ടി.കെ ഫൈനലിലേക്ക് കുതിച്ചത്. അസാമാന്യ പോരാട്ടവീര്യവുമാണ് എ.ടി.കെ ഗോവയിലേക്ക് വരുന്നത്. ആകെ 17 ഗോളാണ് സീസണില്‍ ടീം വഴങ്ങിയത്. നായകന്‍ പ്രീതം കോട്ടാലും ബ്രെന്‍ഡന്‍ ഹാമിലും ഒരുക്കുന്ന പ്രതിരോധം തന്നെയാണ് ടീമിന്റെ ഈ വിജയക്കുതിപ്പിനു പിന്നില്‍. അവസാന നാല് മത്സരങ്ങളില്‍ ഹാമിലിനു പകരക്കാരനായി ഇറങ്ങിയ സ്ലാവ്കോ ദാമനോവിച്ച് തന്നെയായിരിക്കും പ്രീതത്തിനൊപ്പം ഫൈനലിലും പ്രതിരോധം കാക്കുക.