കേസന്വേഷണം ഒരിക്കലും അവസാനിക്കാത്ത കഥയായി മാറരുത്; ലഖിംപൂർ കേസിൽ ഉത്തർപ്രദേശ് സർക്കാരിനെതിരെ വിമർശനവുമായി സുപ്രീം കോടതി

ന്യൂഡൽഹി: ലഖിംപൂർ കേസുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. ലഖിംപൂർ കേസിനോട് സർക്കാരും പോലീസും കാണിക്കുന്ന സമീപനത്തോടാണ് കോടതി വിമർശനം ഉന്നയിച്ചത്. കേസന്വേഷണം ഒരിക്കലും അവസാനിക്കാത്ത കഥയായി മാറരുതെന്ന് കോടതി ആവശ്യപ്പെട്ടു.

കേസിലെ അന്വേഷണ വിവരങ്ങൾ സമർപ്പിക്കണമെന്ന് ഉത്തർപ്രദേശ് പൊലീസിന് നേരത്തെ കോടതി നിർദ്ദേശം നൽകിയിരുന്നു. എന്നാൽ കോടതി നടപടികൾ ആരംഭിച്ച സമയത്തും കേസന്വേഷണത്തിന്മേലുള്ള സർക്കാരിന്റെ സത്യവാങ്മൂലം ലഭിച്ചിട്ടില്ലെന്ന് കോടതി പറഞ്ഞു. നടപടികൾ ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് സീൽ വച്ച കവറിൽ ഉത്തർപ്രദേശ് സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചത്. സത്യവാങ്മൂലം വൈകി സമർപ്പിച്ചാൽ എങ്ങനെയാണ് അത് പരിശോധിക്കാൻ കഴിയുകയെന്ന് കോടതി ചോദിച്ചു. സത്യവാങ്മൂലത്തിൽ 44 സാക്ഷികളുണ്ടെന്ന് പറയുന്നുണ്ടെങ്കിലും ഇതുവരെ നാല് സാക്ഷികളുടെ മൊഴി മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ വി രമണ ചോദിച്ചു. എന്താണ് കേസ് അന്വേഷണത്തിനു കാലതാമസത്തിനു പിന്നിലെ കാരണമെന്നും കേസിൽ നിലവിൽ എത്ര പേർ കസ്റ്റഡിയിലുണ്ടെന്നും വ്യക്തമാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.

ഉത്തർപ്രദേശ് സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ തൃപ്തിയില്ലെന്നും കോടതി അറിയിച്ചു. അന്വേഷണം ഊർജിതമായി മുന്നോട്ടു പോകണമെന്നും കേസിലെ എല്ലാ സാക്ഷികൾക്കും മതിയായ സുരക്ഷ നൽകണമെന്നും കോടതി പറഞ്ഞു.