രണ്ടാം പിണറായി സര്‍ക്കാരില്‍ പ്രതീക്ഷകളേക്കാള്‍ ആശങ്കകളാണ് തുടക്കത്തില്‍ കാണാനാവുന്നത്;സുരേന്ദ്രന്‍

കോഴിക്കോട്: വികസനകാര്യത്തില്‍ ഏറ്റവും അവഗണിക്കപ്പെട്ടതും അതീവ ശ്രദ്ധ അര്‍ഹിക്കുന്നതുമായ വയനാട്, കാസര്‍ഗോഡ് ജില്ലകളെ മന്ത്രിസഭാ രൂപീകരണത്തില്‍ അവഗണിച്ചെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. രണ്ടാം പിണറായി സര്‍ക്കാരില്‍ പ്രതീക്ഷകളേക്കാള്‍ ആശങ്കകളാണ് തുടക്കത്തില്‍ കാണാനാവുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ജാതിയും മതവും ബന്ധുത്വവുമെല്ലാം മാനദണ്ഡമായപ്പോള്‍ പല ജില്ലകള്‍ക്കും മൂന്നു മന്ത്രിമാരെ വരെ ലഭിച്ചു. വയനാട്ടിലെ പാവപ്പെട്ട ആദിവാസികള്‍ക്കും കാസര്‍ഗോട്ടെ എന്‍ഡോസള്‍ഫാന്‍ പീഡിതര്‍ക്കും വോട്ട് ബാങ്കിനെ സ്വാധീനിക്കാനുള്ള കരുത്തില്ലാത്തതു കൊണ്ടാണ് ഈ സര്‍ക്കാരില്‍ അര്‍ഹതപ്പെട്ടത് കിട്ടാത്തത്.

രണ്ടാം പിണറായി സര്‍ക്കാരില്‍ രണ്ട് ജില്ലയ്ക്കും മന്ത്രിമാരില്ലെന്നത് ദുഖകരവും പ്രതിഷേധാര്‍ഹവുമായ കാര്യമാണെന്ന് അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.മന്ത്രിസഭ സംബന്ധിച്ച് ചിത്രം വ്യക്തമായതോടെ മന്ത്രിസഭയില്‍ ഏറ്റവുമധികം പ്രാതിനിധ്യമുള്ളത് മൂന്നു ജില്ലകള്‍ക്ക്. തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് ജില്ലകള്‍ക്ക് മൂന്നു മന്ത്രിമാരെ വീതമാണ് ലഭിച്ചിരിക്കുന്നത്. അതേസമയം കാസര്‍കോട്, വയനാട് ജില്ലകള്‍ക്ക് മന്ത്രിസഭയില്‍ പ്രാതിനിധ്യമില്ല.