തിരുവനന്തപുരം: സംസ്ഥാനത്ത് മിക്കയിടങ്ങളിലും റേഷൻ കടകളിലെ സൗജന്യ വിഷുക്കിറ്റ് വിതരണം നിലച്ചു. .വോട്ടെടുപ്പിന് മുമ്പ് വിഷുക്കിറ്റ് വിതരണം ചെയ്യുന്നത് വിവാദമായപ്പോൾ അത് വിതരണം ചെയ്യാൻ സർക്കാർ കാണിച്ച ഉത്സാഹം വോട്ടെടുപ്പിന് ശേഷം ഉണ്ടായില്ലെന്ന് ആക്ഷേപമുണ്ട്. വിഷു സ്‌പെഷ്യൽ കിറ്റ് വിതരണം മാർച്ച് 29നാണ് ആരംഭിച്ചത്.90 ലക്ഷം കാർഡുടമകളിൽ വിഷുക്കിറ്റ് ലഭിച്ചത് 4,16,119 പേർക്ക് മാത്രമാണ്. അന്ത്യോദയ അന്നയോജനയ്ക്ക് (മഞ്ഞ കാർഡ്) ആദ്യഘട്ട കിറ്റുകൾ നൽകാനായിരുന്നു തീരുമാനം.
എന്നാൽ ഒന്നു മുതൽ കാർഡ് നോക്കാതെ കിറ്റ് നൽകാനുള്ള നിർദ്ദേശവും റേഷൻ കടക്കാർക്ക് ലഭിച്ചു.മാർച്ചിലെ കിറ്റ് മലബാർ മേഖലയിൽ ആവശ്യത്തിന് ലഭിച്ചിട്ടില്ല. തിരുവനന്തപുരത്തേയും കൊല്ലത്തേയും റേഷൻ കടകളിൽ പലയിടത്തും ആവശ്യത്തിലേറെ കിറ്റ് കിട്ടുകയും ചെയ്തു. വിഷുക്കിറ്റിൽ കൂടുതൽ ഇനങ്ങൾ ഉള്ളതിനാൽ ഇത് പകരം നൽകാനും റേഷൻകടക്കാർക്ക് കഴിയില്ല. നീല, വെള്ള കാർഡുകളുടെ മാർച്ചിലെ കിറ്റാണ് മറ്റ് ജില്ലകളിൽ കിട്ടാനുള്ളത്.15 രൂപ നിരക്കിൽ മുൻഗണനാ വിഭാഗത്തിന് 10 കിലോ അരി നൽകാൻ തീരുമാനിച്ചെങ്കിലും എല്ലാ റേഷൻ കടകളിലും ആവശ്യത്തിന് അരി എത്തിച്ചിട്ടില്ല.
ചിലയിടങ്ങളിൽ അരി ആവശ്യത്തിലേറെ സ്റ്റോക്കുള്ളപ്പോൾ മറ്റ് കടകളിൽ അരി ലഭ്യമല്ലാത്ത അവസ്ഥ. ഹൈക്കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് നേടിയ ശേഷമാണ് സൗജന്യനിരക്കിലെ അരി വിതരണം ആരംഭിച്ചത്.ഇങ്ങനെ പോയാൽ വിഷുവിനു മുമ്പ് എല്ലാർക്കും കിറ്റ് ലഭിക്കില്ല.മാർച്ചിലെ കിറ്റ് വിതരണവും പൂർത്തിയായിട്ടില്ല. വിഷുക്കിറ്ര് വോട്ടർമാരെ സ്വാധീനിക്കാനാണെന്നും പെരുമാറ്റച്ചട്ട ലംഘനമാണെന്നും ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയതോടെയാണ് വിവാദമായത്.