ന്യൂഡല്‍ഹി: റെംഡെസിവിർ അനാവശ്യമായി ഉപയോഗിക്കുന്നത് ഗുണത്തേക്കാള്‍, ദോഷം ചെയ്യുമെന്ന് ന്യൂഡല്‍ഹിയിലെ ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ. ഓക്സിജന്‍ സിലിണ്ടറുകളും റെംഡെസിവിർ മരുന്നും പൂഴ്ത്തിവെയ്ക്കരുതെന്നും ഡോ. ഗുലേറിയ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.റെംഡെസിവിറിന്റെ ഉപയോഗം കോവിഡ് രോഗിയുടെ ജീവന് രക്ഷിക്കാനോ ആശുപത്രിവാസം കുറയ്ക്കാനോ കഴിയില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ പഠനത്തില്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കോവിഡ് രൂക്ഷമായി ബാധിച്ചവരില്‍ ആശുപത്രി വാസം കുറയ്ക്കാന്‍ റെംഡെസിവിറിന് കഴിയുമെന്ന് യുഎസില്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയതായും അദ്ദേഹം ചൂണ്ടിക്കാണിച്ചു.ഗുരുതരമല്ലാത്ത രോഗലക്ഷണമുളളവര്‍ക്ക് റെംഡെസിവിർ ആവശ്യമില്ലെന്നും ഡോ. രണ്‍ദീപ് ഗുലേറിയ പറഞ്ഞു. വീട്ടില്‍ സ്വയം നിരീക്ഷണത്തിലുള്ള രോഗികള്‍ക്ക് ഓക്സിജന്‍ സാച്ചുറേഷന്‍ 94 ന് മുകളിലാണെങ്കില്‍ റെംഡെസിവിർ ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോവിഡ് വൈറസ് ഗുരുതരമായി ബാധിക്കുന്നവരില്‍ മാത്രമേ റെംഡെസിവിര്‍ മരുന്ന് ശുപാര്‍ശ ചെയ്യാമെന്നും ഓക്സിജന്‍ സാച്ചുറേഷനില്‍ 93ന് താഴെയുള്ളവര്‍ക്ക് മാത്രമേ റെംഡെസിവിര്‍ ആവശ്യമുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ഇന്ത്യയുടെ കേവിഡ് പോരാട്ടത്തിന് പിന്തുണ അറിയിച്ചുകൊണ്ട് ബ്രിട്ടന് മെഡിക്കല്‍ ഉപകരണങ്ങള്‍ അയക്കുമെന്ന് യുകെ സര്‍ക്കാര്‍ അറിയിച്ചു.

