സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ അതിഥി സംസ്ഥാന തൊഴിലാളികളെയും ബംഗ്ലാദേശികളെയും കൊണ്ട് സിപിഎം വോട്ട് ചെയ്യിച്ചെന്ന ആരോപണവുമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. ഇത്തരത്തില്‍ വോട്ട് ചെയ്തവരെ കൊവിഡിന്റെ മറവില്‍ ബംഗാളിലേക്കും ബംഗ്ലാദേശിലേക്കും തിരികെ കയറ്റിവിടുകയാണെന്നും ശോഭ ആരോപിച്ചു.
24 മണിക്കൂറിനുള്ളിൽ റേഷൻ കാർഡും വോട്ടേഴ്സ് ഐ.ഡിയും നൽകി വോട്ട് ചെയ്യിപ്പിച്ചിട്ട് ബസുകളിൽ കയറ്റി ബംഗാളിലേക്കും ബംഗ്ലാദേശിലേക്കും കൊവിഡിന്റെ മറവിൽ തിരികെ കയറ്റിവിടുകയാണെന്ന് ശോഭ സുരേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി മൂവാറ്റുപുഴയിൽ നിന്ന് ഇരുപതിലധികം ബസുകളിലാണ് വോട്ട് ചെയ്തതിനുശേഷം ഇത്തരക്കാരെ നാട്ടിലേക്ക് തിരികെ അയയ്ച്ചത്.കമ്യൂണിസ്റ്റ് ഏകാധിപത്യ മാതൃകയില്‍ ജനാധിപത്യത്തിന് ശവക്കുഴി തോണ്ടുകയാണ് സിപിഎം ചെയ്യുന്നതെന്നും വിഷയത്തില്‍ നടപടി വേണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ചതായും ഫേസ്ബുക്ക് പോസ്റ്റിലൂടെ ശോഭ അറിയിച്ചു.