ദില്ലി: പഹൽഗാം ഭീകരാക്രമണത്തെ തുടർന്നുണ്ടായ സാഹചര്യത്തിൽ സൗദി സന്ദർശനം വെട്ടിച്ചുരുക്കി മടങ്ങിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയിലെത്തി. രാവിലെ ഏഴ് മണിയോടെയാണ് അദ്ദേഹം ദില്ലിയിലെത്തിയത്. പഹൽഗാമിലെ സാഹചര്യം വിലയിരുത്തുന്നതിനായി പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ആരംഭിച്ചു. ആദ്യ യോഗം ടെക്നിക്കൽ ഏരിയയിലെ ലോഞ്ചിലാണ് നടന്നത്. സുരക്ഷാസംബന്ധിയായ മന്ത്രിസഭാ സമിതി യോഗവും പ്രധാനമന്ത്രി വിളിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. ധനമന്ത്രി നിർമല സീതാരാമനും ഇന്ത്യയിലേക്ക് മടങ്ങിക്കഴിഞ്ഞു.
അതേസമയം, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആഭ്യന്തര മന്ത്രി അമിത് ഷായുമായി ഫോണിൽ സംസാരിച്ചു. ഭീകരതയ്‌ക്കെതിരായ കേന്ദ്ര സർക്കാർ നടപടികൾക്ക് പിന്തുണ അറിയിച്ചു. ഭീകരാക്രമണത്തെ അപലപിച്ച് അമേരിക്ക, ഇസ്രായേൽ, ബ്രിട്ടൻ, ഓസ്ട്രേലിയ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഇന്ത്യയ്ക്ക് പിന്തുണ അറിയിച്ചു. തീവ്രവാദത്തിനെതിരായ പോരാട്ടത്തിൽ ഇന്ത്യക്കൊപ്പമാണെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി.
പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്കായി ആദരാഞ്ജലിയോടെ ഇന്ത്യ സൗദി ഉച്ചകോടി ആരംഭിച്ചു. സൗദി കിരീടാവകാശിയും അനുശോചനമറിയിച്ചു. എല്ലാ ആവശ്യമായ സഹായങ്ങൾ വാഗ്ദാനം ചെയ്തു.
ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 28 ആയി. ഇതിൽ 27 പുരുഷന്മാരും ഒരാൾ സ്ത്രീയുമാണ്. പത്തിലധികം പേർക്ക് പരിക്കുകളുണ്ട്, ഇവർ ചികിത്സയിലാണ്. ഇടപ്പള്ളി സ്വദേശി രാമചന്ദ്രനും ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ പെടുന്നു. അദ്ദേഹത്തിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടി ഇന്ന് നടക്കും. കൂടാതെ ഒരു നേപ്പാൾ സ്വദേശി, യു.എ.ഇ പൗരത്വമുള്ള ഇന്ത്യൻ വംശജനുമാണ് കൊല്ലപ്പെട്ടതിൽ ഉൾപ്പെടുന്നത്.
പോസ്റ്റ്മോർട്ടം നടപടികൾ ശ്രീനഗറിൽ തന്നെ നടക്കും. മൃതദേഹങ്ങൾ വിട്ടുനൽകുന്നത് രണ്ട് ദിവസം വരെ നീണ്ടേക്കാമെന്നാണ് ലഭ്യമായ റിപ്പോർട്ടുകൾ.