വനംവകുപ്പ് പിടികൂടിയ പുലി ചത്ത സംഭവം: പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്‌

പാലക്കാട്: കൊല്ലങ്കോട് വനംവകുപ്പ് പിടികൂടിയ ശേഷം മരണപ്പെട്ട പുലിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. പുലിയുടെ മരണ കാരണം ഹൃദയാഘാതവും ആന്തരിക രക്തസ്രാവവും ആണെന്നാണ് പുലിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്.

കമ്പിവേലിയിൽ കുടുങ്ങിയത് ആന്തരിക രക്തസ്രാവത്തിന് കാരണമായി. കൊല്ലങ്കോട് സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കമ്പിവേലിയിൽ കഴിഞ്ഞ ദിവസമാണ് പുലി കുടുങ്ങിയത്. തുടർന്ന് പാലക്കാട് നിന്നുള്ള വനം വകുപ്പിന്റെ സംഘമെത്തി മയക്ക് വെടി വെച്ച് പുലിയെ കൂട്ടിലാക്കുകയായിരുന്നു. ധോണിയിൽ നിന്നുള്ള വനം വകുപ്പ് ഡോക്ടർമാരുടെ പ്രത്യേക സംഘമെത്തിയാണ് മയക്കുവെടിവെച്ച് പുലിയെ പിടികൂടിയിരുന്നത്. എന്നാൽ വനം വകുപ്പിന്റെ നിരീക്ഷണത്തിലിരിക്കെ പുലി ചത്തു പോയി.

അതേസമയം, പുലി കമ്പിവേലിയിൽ കുരുങ്ങിയ സംഭവവുമായി ബന്ധപ്പെട്ട് സ്ഥലം ഉടമക്കെതിരെ വനംവകുപ്പ് കേസെടുത്തിരുന്നു. വന്യമൃഗങ്ങളെ പിടികൂടാൻ സ്ഥാപിച്ച വേലിയിലാണ് പുലി കുരുങ്ങിയതെന്നാണ് വിലയിരുത്തപ്പെടുന്നത്. അതുകൊണ്ടാണ് പുലിക്ക് ഏറെ പരിശ്രമിച്ചിട്ടും രക്ഷപ്പെടാൻ കഴിയാതിരുന്നത്. സാധാരണ കമ്പി കൊണ്ടല്ല വേലി കെട്ടിയതെന്നും വനംവകുപ്പ് അറിയിച്ചു.