തിരുവനന്തപുരം: പുതിയ മദ്യനയം നടപ്പാക്കുന്നതിൽ ശക്തമായ എതിർപ്പ് പ്രകടിപ്പിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ബാറുടമകളിൽ നിന്ന് 25 കോടി രൂപയുടെ വമ്പൻ അഴിമതി നടത്തിയാണ് പുതിയ മദ്യനയം നടപ്പാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് ഉടൻ രാജിവെക്കണമെന്ന ആവശ്യവും അദ്ദേഹം മുന്നോട്ടുവച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്റെ മദ്യനയം കേരളത്തെ മദ്യത്തിൽ മുക്കും. ഐടി പാർക്കുകളിൽ ജോലി ചെയ്യുന്ന യുവതലമുറയെ മദ്യത്തിലേക്ക് വലിച്ചെറിയുന്ന ഏറ്റവും ഭയാനകമായ തീരുമാനമാണിത്. മുഖ്യമന്ത്രി പിണറായി വിജയൻ നശിപ്പിക്കുന്നത് അവരുടെ ജീവനും ജീവിതവും ആണ്. സംസ്ഥാനത്തെ മദ്യവും മയക്കുമരുന്നും വിഴുങ്ങി കൊണ്ടിരിക്കുന്ന കാലമാണിത്. ഒരു ദിവസമെങ്കിലും മദ്യമില്ലാത്ത ദിവസം എന്ന് ആശയമാണ് മാസാദ്യത്തെ ഡ്രൈ ഡേയ്ക്ക് പിന്നിലുള്ള കാരണം. പിണറായി സർക്കാർ അധികാരത്തിലേറിയത് കേരളത്തെ മദ്യമുക്തമാകുമെന്ന് വാഗ്ദാനം ചെയ്താണ്. എന്നാൽ അതെല്ലാം കോഴക്ക് വേണ്ടി പിണറായി വെള്ളത്തിൽ മുക്കിയെന്ന് കെ സുധാകരൻ വിമർശിച്ചു.
കേരളത്തിലെ 900 ബാറുകളിൽ നിന്ന് 2.5 ലക്ഷം രൂപ വച്ചാണ് ഇപ്പോൾ പിരിക്കുന്നത്. തെരഞ്ഞെടുപ്പിനു മുൻപും വലിയൊരു തുക സമാഹരിച്ചതായാണ് കേൾക്കുന്നത്. കുടിശ്ശികയാണ് ഇപ്പോൾ പിരിക്കുന്നത്. ബാർ സമയപരിധി കൂട്ടുക, ഡ്രൈ ഡേ പിൻവലിക്കുക, ഐടി പാർക്കുകളിൽ മദ്യം വിൽക്കുക തുടങ്ങി ബാറുടമകൾക്ക് ശതകോടികൾ ലാഭം കിട്ടുന്ന നടപടികൾക്കാണ് ഇപ്പോൾ സർക്കാരിന്റെ നീക്കമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ബാറുകൾ തുറക്കാൻ ധനമന്ത്രി കെഎം മാണി ഒരുകോടി രൂപ കോഴ വാങ്ങി എന്ന ബാറൂടമകളുടെ വെളിപ്പെടുത്തലിന് അടിസ്ഥാനത്തിലാണ് മാണിക്കെതിരെ ഇടതുപക്ഷം വലിയ പ്രക്ഷോഭം നടത്തിയത്. തുടർന്ന് ധനമന്ത്രി കെഎം മാണിക്ക് രാജിവെക്കേണ്ടിവന്നു. ഇപ്പോഴുള്ളത് 25 കോടിയുടെ ഇടപാട് ആണെന്നും എക്സൈസ് മന്ത്രിയുടെ രാജി ഉടനടി ഉണ്ടാകണമെന്നും കെ സുധാകരൻ കൂട്ടിച്ചേർത്തു.

