ഇന്ത്യയിലാദ്യമായി സംസ്ഥാനത്ത് വനിതാ റസ്റ്റ് ഹൗസ് നടപ്പാക്കുന്നു: മന്ത്രി പി.എ മുഹമ്മദ് റിയാസ്

ഇന്ത്യയിലാദ്യമായി വനിതാ റസ്റ്റ് ഹൗസ് എന്ന ആശയം സര്‍ക്കാര്‍ തലസ്ഥാനത്ത് നടപ്പാക്കുമെന്ന് പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. പൊതുമരാമത്ത് വകുപ്പ് മൂന്ന് കോടി വിനിയോഗിച്ച് നിര്‍മിച്ച വടക്കഞ്ചേരി പൊതുമരാമത്ത് വിശ്രമകേന്ദ്രത്തിന്റെ പുതിയ ബ്ലോക്ക് പൂര്‍ത്തീകരണോദ്ഘാടനം പൊതുമരാമത്ത് റസ്റ്റ് ഹൗസ് പരിസരത്ത് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. റസ്റ്റ് ഹൗസുകള്‍ക്ക് ലഭിക്കുന്ന വരുമാനത്തിന്റെ നിശ്ചിത ശതമാനം അവയുടെ പരിപാലനത്തിന് മാറ്റിവയ്ക്കാന്‍ ആലോചനയുണ്ട്. ഹോസ്പിറ്റല്‍ മേഖലയില്‍ പുതിയ ചുവടുവെപ്പുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണെന്നും അദ്ദേഹം പറഞ്ഞു.
ടൂറിസം വികസനത്തിന്റെ ഭാഗമായി താമസസൗകര്യങ്ങളുടെ കുറവ് പരിഹരിച്ച് കുറഞ്ഞ ചെലവില്‍ താമസം ലഭിക്കുന്നതിനും നിലവിലുള്ള സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യം വെച്ചു. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസുകളില്‍ ഓണ്‍ലൈന്‍ ബുക്കിങ് 2021 നവംബറില്‍ ആരംഭിച്ചു. രണ്ട് വര്‍ഷത്തിനിടയില്‍ റസ്റ്റ് ഹൗസുകളില്‍നിന്ന് അധിക വരുമാനമായി 12.88 കോടി രൂപയാണ് ലഭിച്ചത്. 2.96 ലക്ഷം പേരാണ് 400 രൂപ നിരക്കില്‍ ഓണ്‍ലൈനായി മുറികള്‍ ബുക്ക് ചെയ്തത്. മണ്ഡലത്തില്‍ മാത്രം 7.91 ലക്ഷം രൂപയാണ് ഓണ്‍ലൈന്‍ ബുക്കിങ്ങിലൂടെ ലഭിച്ചതെന്നും മന്ത്രി പറഞ്ഞു.

പി.പി സുമോദ് എം.എല്‍.എ അധ്യക്ഷനായി. മുന്‍ മന്ത്രി എ.കെ ബാലന്‍ മുഖ്യാതിഥിയായി. പൊതുമരാമത്ത് വകുപ്പ് ചിറ്റൂര്‍-പുതുനഗരം സബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ഷമീം സാങ്കേതിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ബാബു, വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസി സുരേഷ്, വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ജെ ഉസനാര്‍, ബ്ലോക്ക് പഞ്ചായത്ത് വനജ രാധാകൃഷ്ണന്‍, വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് അംഗം വി.എ അന്‍വര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.